വിട പറഞ്ഞത് നാട്ടുകാരുടെ പ്രിയങ്കരനായ റദ്ദുച്ച  

എം.എല്‍.എയുടെ ഔപചാരിക പദവിക്കപ്പുറം സമൂഹത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹത്തെ നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം വിളിച്ചത് റദ്ദുച്ചയെന്നാണ്

Update: 2018-10-20 11:31 GMT

മഞ്ചേശ്വരത്തിന്റെ പ്രിയങ്കരനായ ജനപ്രതിനിധിയായിരുന്നു ഇന്ന് വിട പറഞ്ഞ പി.ബി അബ്ദുറസാഖ് എം.എല്‍.എ. എം.എല്‍.എയുടെ ഔപചാരിക പദവിക്കപ്പുറം സമൂഹത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹത്തെ നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം വിളിച്ചത് റദ്ദുച്ചയെന്നാണ്. ഏതു സാധാരണക്കാരനെയും തന്റെ സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് സ്വീകരിച്ചിരുന്ന അദ്ധേഹം സംശുദ്ധതയും ലാളിത്യവും എളിമയും കര്‍മ്മ കുശലതയും ഒത്തൊരുമിച്ച നേതാവായിരുന്നു.

എം.എല്‍.എയുടെ ഔപചാരിക പദവിക്കപ്പുറം സമൂഹത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹത്തെ നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം വിളിച്ചത് റദ്ദുച്ചയെന്നാണ്. ഏതു സാധാരണക്കാരനെയും തന്റെ സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് സ്വീകരിച്ചിരുന്ന അദ്ധേഹം സംശുദ്ധതയും ലാളിത്യവും എളിമയും കര്‍മ്മ കുശലതയും ഒത്തൊരുമിച്ച നേതാവായിരുന്നു

Advertising
Advertising

തുളുനാടിന്റെ വികസനത്തിന് വേണ്ടി നിതാന്ത പരിശ്രമം നടത്തിയിരുന്നു പി.ബി അബ്ദുല്‍റസാഖ് എം.എല്‍.എ. കാസര്‍കോടിന്റെ വികസനത്തില്‍ തെളിഞ്ഞ് കാണാവുന്നതാണ് അദ്ദേഹത്തിന്റെ കയ്യൊപ്പ്. നിയമസഭയില്‍ കന്നടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഭാഷാ ന്യൂനപക്ഷത്തിന് കൂടെയാണ് താനെന്ന് വ്യക്തമാക്കി അദ്ദേഹം.

2011 ലാണ് പി.ബി അബ്ദുറസാഖ് എന്ന നേതാവ് നിയമസഭയിലെത്തുന്നത്. സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പുവിനെ തോല്‍പിച്ചാണ് അദ്ദേഹം നിയമസഭയുടെ പടി കയറിയത്. 5828 വോട്ടുകള്‍ക്കാണ് റദ്ദുച്ച അന്ന് വിജയിച്ചത്. എന്നാല്‍, പിന്നീടുള്ള തെരഞ്ഞെടുപ്പ് അദ്ദേഹത്തിന് കടുത്ത പരീക്ഷണമാണ്. കെ സുരേന്ദ്രനെ എതിരാളിയായി നിര്‍ത്തിയ ബി.ജെ.പി വര്ഗ്ഗീയത ഇളക്കിവിട്ട് കൊണ്ട് അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ആവും വിധം ശ്രമിച്ചു. പക്ഷെ, വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 89 വോട്ടിന് റദ്ദുച്ച വര്‍ഗ്ഗീയതയെ തോല്‍പിച്ചു.

സുരേന്ദ്രന്‍ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ടു. വീണ്ടും വീണ്ടും എണ്ണിയപ്പോഴും റദ്ദുച്ച തന്നെയായിരുന്നു മുന്നില്‍. അവിടം കൊണ്ടും അവസാനിച്ചില്ല. സുരേന്ദ്രനും ബി.ജെ.പിയും കോടതി കയറി. പി.ബി അബ്ദുറസാഖിന് ലഭിച്ചത് കള്ള വോട്ടുകളാണ് എന്നായിരുന്നു അവരുടെ ആരോപണം. തനിക്ക് കിട്ടിയത് കള്ള വോട്ടുകള്‍ അല്ലെന്ന് തെളിയിക്കാന്‍ തന്റെ വോട്ടര്‍മാരില്‍ ജീവിച്ചിരിക്കുന്നവരെ കോടതിയില്‍ ഹാജരാക്കി റദ്ദുച്ച. കോടതിയിലും വിജയം അദ്ദേഹത്തിന് ഒപ്പമായിരുന്നു. ആ വിജയത്തിന്റെ മധുരിക്കുന്ന ഓര്‍മ്മക്കായി തന്റെ കാറിന്‌റെ നമ്പര്‍ 89 ആക്കി അദ്ദേഹം.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ നേതൃപാടവം കാസര്‍കോടിന് പുറത്തുള്ളവര്‍ മനസ്സിലാക്കിയത്. പി.ബി അബ്ദുറസാഖ് എം.എല്‍.എയുടെ വിയോഗത്തോടെ ഉത്തര മലബാറിന് നഷ്ടമായിരിക്കുന്നത് അവരുടെ പ്രിയങ്കരായ റദ്ദുച്ചയെയാണ്.

Tags:    

Similar News