ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹരജി നല്‍കുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യില്ല

ശബരിമല യുവതി പ്രവേശന വിധിയിലെ പുനഃപരിശോധനാ ഹരജികളെ ദേവസ്വം ബോര്‍ഡ് എതിര്‍ക്കില്ല

Update: 2018-10-24 05:46 GMT

ശബരിമല യുവതി പ്രവേശന വിധിയിലെ പുനഃപരിശോധനാ ഹരജികളെ എതിര്‍ക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡില്‍ ധാരണ. ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹരജി നല്‍കുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യില്ല. പുനഃപരിശോധനാ ഹരജിയെ എതിര്‍ക്കാത്ത സമീപനം സ്വീകരിച്ചാല്‍ മതിയെന്നും തീരുമാനമായി. ഇന്ന് ചേരാന്‍ തീരുമാനിച്ചിരുന്ന യോഗവും ദേവസ്വം ബോര്‍ഡ് ഒഴിവാക്കി.

ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി സംബന്ധിച്ച് നിലപാടെടുക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് തുടക്കം മുതല്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. പുനഃപരിശോധനാഹരജി നല്‍കാന്‍ ആലോചിച്ചെങ്കിലും മുഖ്യമന്ത്രി തടയിട്ടു. വിശ്വാസികളുടെ ഭാഗത്ത് നിന്ന് വലിയ വിമര്‍ശമുയരുകയും ശബരിമലയില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷത്തിലേക്ക് പോവുകയും ചെയ്തതോടെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നായി ദേവസ്വം ബോര്‍ഡ്. സുപ്രീം കോടതി ആവശ്യപ്പെടാതെ റിപ്പോര്‍ട്ട് നല്‍കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടായി. ഇതിന് പിന്നാലെ റിപ്പോര്‍ട്ട് നല്‍കുന്നതിനെ മുഖ്യമന്ത്രി പരസ്യമായി എതിര്‍ത്തതോടെ അതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറി. ഇതോടെയാണ് പുനഃപരിശോധനാ ഹരജി സുപ്രിം കോടതിയില്‍ പരിഗണനക്ക് വരുമ്പോള്‍ എതിര്‍ക്കാത്ത സമീപനം സ്വീകരിക്കാമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. വിഷയം ഗൌരവത്തോടെ പരിഗണിക്കണമെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ പറയും. ഇത് സംബന്ധിച്ച ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകരുമായി ബോര്‍ഡ് പ്രസിഡന്റ് ആശയ വിനിമയം നടത്തി. വിഷയത്തിലെ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി പരസ്യമായി രംഗത്തുവന്ന സാഹചര്യത്തില്‍ ഇന്ന് ചേരാനിരുന്ന യോഗവും ദേവസ്വം ബോര്‍ഡ് ഒഴിവാക്കി.

Tags:    

Similar News