നമ്പി നാരായണനെതിരായ സെന്‍കുമാറിന്റെ പ്രസ്താവന മാന്യതയില്ലാത്തതെന്ന് സ്പീക്കര്‍; മലയാളിയുടെ ജനിതക പ്രശ്നമെന്ന് കണ്ണന്താനം
സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം സെന്‍കുമാറിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി.
പത്മഭൂഷണ്‍ നേടിയ നമ്പി നാരായണനെ കടന്നാക്രമിച്ച ടി.പി സെന്‍കുമാറിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചു. സെന്‍കുമാറിന്റെ പ്രസ്താവന മാന്യതയില്ലാത്തതാണെന്ന് സ്പീക്കര്‍ പ്രതികരിച്ചു.
അംഗീകാരം ലഭിക്കുന്നവർക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ജനിതക പ്രശ്നമാണെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞത്. സെൻകുമാറിന് അഭിപ്രായം പറയാൻ അവകാശമുണ്ട്. അവാർഡില്‍ വിവാദം സൃഷ്ടിക്കാതെ ആഘോഷിക്കാൻ മലയാളികള്‍ ശ്രമിക്കണം. സെന്‍കുമാര്‍ ബി.ജെ.പി അംഗമല്ലെന്നും കണ്ണന്താനം പറഞ്ഞു.
അതേസമയം സെന്‍കുമാറിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി. വിവാദവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. പത്മഭൂഷണ്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അംഗീകാരമാണെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു. സെന്‍കുമാറിന്‍റെ പരാമര്‍ശം പരമാബദ്ധമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.