തിരുവനന്തപുരം ആർ.ഡി.ഒ കോടതിയിൽ മുക്കുപണ്ടംവെച്ച് തട്ടിപ്പ്: കാണാതായത് 69 പവൻ സ്വർണം

ആർഡിഒ ലോക്കറിൽ നിന്നും 69 പവൻ കാണാതായെന്ന സബ് കളക്ടറുടെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് പൊലീസിന്റെ പരിശോധന റിപ്പോർട്ട്

Update: 2022-06-07 12:12 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം : ആർ.ഡി.ഒ കോടതി ലോക്കറിൽ സ്വർണത്തിനു പകരം മുക്കുപണ്ടം കണ്ടെത്തി. പൊലീസ് പരിശോധനയിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. ലോക്കർ തുറന്ന് തൊണ്ടിമുതലുകൾ മൊത്തം പൊലീസ് അപ്രൈസറെ കൊണ്ട് പരിശോധിപ്പിച്ചിരുന്നു. അങ്ങനെയാണ് മോഷണത്തോടൊപ്പം മുക്കുപണ്ടം വച്ചുള്ള തട്ടിപ്പും നടന്നിരുന്നുവെന്ന് വ്യക്തമായത്. ആകെ 69 പവൻ സ്വർണമാണ് കാണാതായത്. മുക്കുപണ്ടം വച്ചുള്ള തട്ടിപ്പിൽ എത്ര സ്വർണം പോയെന്ന കാര്യത്തിൽ കൃത്യമായ കണക്കില്ല.

ആർഡിഒ ലോക്കറിൽ നിന്നും 69 പവൻ കാണാതായെന്ന സബ് കളക്ടറുടെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് പൊലീസിന്റെ പരിശോധന റിപ്പോർട്ട്. ഇതോടെ സ്വർണം കാണായത് സംബന്ധിച്ച ദുരൂഹത വർധിക്കുകയാണ്. ആർഡിഒ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽനിന്നും 69 പവൻ സ്വർണവും പണവും വെള്ളിയും നഷ്ടമായെന്ന് സബ് കളക്ടറുടെ അന്വേഷണത്തിലാണ് ആദ്യം കണ്ടെത്തിയത്. 2010 മുതൽ 2019 വരെയുള്ള കാലയളവിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ കാണാനില്ലെന്ന് സബ് കളക്ടറുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 2007 മുതലുള്ള തൊണ്ടിമുതലുകൾ പൊലീസ് തുറന്ന് പരിശോധിച്ചു. രജിസ്റ്ററും തൊണ്ടിമുതലും താരതമ്യം ചെയാതായിരുന്നു നാലു ദിവസം നീണ്ട പരിശോധന.

2007 മുതലുള്ള രജിസ്റ്റർ പ്രകാരം 500 ഓളം പവൻ സ്വർണം ലോക്കറിലെത്തിയിട്ടുണ്ട്. ഇതിൽ 69  പവൻ കാണാനില്ലെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. സബ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്ന കാലഘട്ടത്തിലെത്തിയ തൊണ്ടികളാണ് കാണായത്. 2007വരെ ആർഡിഒ ലോക്കറിലെത്തിയ തൊണ്ടിമുതലുകൾ ഓഡിറ്റ് ചെയ്ത് ട്രഷറിലേക്ക് മാറ്റിയിരുന്നു. അതിനാൽ അതിനു ശേഷമുള്ള തൊണ്ടികളാണ് പരിശോധിച്ചത്. സ്വർണം കൂടാതെ വെള്ളിയും പണവും കാണാതായിട്ടുണ്ട്.

2017 മുതൽ 2021 ഫ്രബ്രുവരിയുള്ള കാലവളയവിൽ ലോക്കറിലെത്തിയ സ്വർണം സുരക്ഷിതമായുണ്ടെന്ന് അക്കൗണ്ട് ജനറൽ റിപ്പോർട്ട് നൽകിയിരുന്നു. അതായത് സബ് കളക്ടറും പൊലീസും തൊണ്ടി നഷ്ടപ്പെട്ടതായി പറയുന്ന കാലയളവിലെ സ്വർണം സുരക്ഷിതമാണെന്നാണ് എജിയുടെയും മുൻ സീനിയർ സൂപ്രണ്ടിന്റെയും റിപ്പോർട്ടുകൾ. സംഭവത്തിൽ ദുരൂഹതയേറെയുള്ള സാഹചര്യത്തിൽ 2017 നുശേഷമുള്ള ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തൊണ്ടിമുതലുകൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവച്ചതല്ല, കാണാതായതാണ് എന്നു വ്യക്തമായതോടെ ആരാണ് പ്രതിയെന്ന കാര്യത്തിൽ വൈകാതെ നിർണായക വിവരം ലഭിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News