''പോയി ചത്തുകൂടെ എന്നായിരുന്നു നടിയുടെ പോസ്റ്റിലെ ഒരു കമന്റ്, അതിജീവിതയ്‌ക്കെതിരായ നിലപാടുകൾ പ്രതിഷേധാർഹം'': മന്ത്രി വീണ ജോർജ്

ആക്രമിക്കപ്പെട്ട നടിയുടെ തുറന്നു പറച്ചിൽ തന്നെ ഏറെ വേദനിപ്പിച്ചെന്നും മന്ത്രി വീണ ജോർജ്

Update: 2022-03-08 14:01 GMT
Editor : afsal137 | By : Web Desk

കൊച്ചിയിൽ ആക്രമിക്കപ്പെട്ട അതിജീവതയ്‌ക്കെതിരായ നിലപാടുകൾ പ്രതിഷേധാർഹമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. 'പോയി ചത്തുകൂടെ'യെന്നായിരുന്നു നടിയുടെ പോസ്റ്റിലെ ഒരു കമന്റ്', ഇനിയും മാറാത്ത മനോഭാവമുള്ളവർ നമുക്കിടയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വനിത ദിനത്തിലാണ് മന്ത്രിയുടെ പരസ്യ പ്രതികരണം.

ആക്രമിക്കപ്പെട്ട നടിയുടെ തുറന്നു പറച്ചിൽ തന്നെ ഏറെ വേദനിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ ആക്രമിക്കപ്പെട്ടതിനുശേഷം കടന്നുപോയ മാനസിക പീഡനങ്ങളെക്കുറിച്ചും സംഘർഷങ്ങൾ നിറഞ്ഞ ജീവിതത്തെക്കുറിച്ചും പ്രതികരണവുമായി അതിജീവത പൊതു വേദിയിലെത്തിയിരുന്നു. നിരവധി പേർ പിന്തുണയുമായി എത്തിയിരുന്നെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം നടന്ന നെഗറ്റീവ് പി.ആർ പ്രചാരണങ്ങളിലും കള്ളപ്രചാരണങ്ങളിലും ശരിക്കും തകർന്നുപോയിരുന്നുവെന്ന് നടി പറഞ്ഞു. കോടതിയിൽ വാദത്തിനെത്തിയ 15 ദിവസത്തിനൊടുവിലാണ് താനൊരു ഇരയല്ലെന്നും അതിജീവിതയാണെന്നും സ്വയം തിരിച്ചറിയുന്നതെന്നും അവർ വെളിപ്പെടുത്തി. പ്രമുഖ മാധ്യമപ്രവകർത്തക ബർഖ ദത്തിന്റെ നേതൃത്വത്തിൽ 'മോജോ സ്റ്റോറി' യൂടൂബ് ചാനലിൽ We The Women എന്ന തലക്കെട്ടിൽ നടന്ന തത്സമയ ഗ്ലോബൽ ടൗൺഹാളിലായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.

Advertising
Advertising

അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചാണ് ഹരജി തള്ളിയത്. തുടരന്വേഷണം നിയമപരമല്ലെന്നായിരുന്നു ദിലീപിന്റെ വാദം. നടി ഹരജിയെ ഹൈക്കോടതിയിൽ എതിർത്തിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ തെറ്റാണെന്ന ഉറപ്പുണ്ടെങ്കിൽ തുടരന്വേഷണം എതിർക്കേണ്ട കാര്യമെന്താണ് എന്നായിരുന്നു നടി ചോദിച്ചത്. അന്വേഷണം നടക്കണമെന്നും സത്യം പുറത്ത് വരണമെന്നും നടി നേരിട്ട് കോടതിയെ ബോധിപ്പിച്ചിരുന്നു. ദിലീപിൻറെ ഹരജി തള്ളിയതോടെ തുടരന്വേഷണത്തിന് അനുമതി ലഭിച്ചിരിക്കുകയാണ്. ഏപ്രിൽ 15നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യതയെ കുറിച്ച് നിലവിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News