ജനങ്ങൾക്കുവേണ്ടി മാത്രം സമയം കണ്ടെത്തി ജീവിച്ച യഥാർഥ മനുഷ്യസ്‌നേഹിയായിരുന്നു ഉമ്മൻചാണ്ടി: കുഞ്ചാക്കോ ബോബന്‍

എല്ലാവർക്കും പ്രിയങ്കരനായ നേതാവായിരുന്നു ഉമ്മൻചാണ്ടി എന്ന് നടൻ രമേഷ് പിഷാരടി അനുസ്മരിച്ചു

Update: 2023-07-18 09:46 GMT

തിരുവനന്തപുരം: ജനങ്ങൾക്കുവേണ്ടി മാത്രം സമയം കണ്ടെത്തി ജീവിച്ച ഒരു യഥാർഥ മനുഷ്യസ്‌നേഹിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് നടൻ കുഞ്ചാക്കോ ബോബൻ അനുസ്മരിച്ചു. എല്ലാവർക്കും പ്രിയങ്കരനായ നേതാവായിരുന്നു ഉമ്മൻചാണ്ടി എന്ന് നടൻ രമേഷ് പിഷാരടി പറഞ്ഞു. 'രാഷ്ട്രീയ ഭേദമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സഹൃദയത്വവും സഹിഷ്ണുതയുമൊക്കെയുള്ള നേതാവാണ് അദ്ദേഹം. ആൾക്കൂട്ടത്തിനിടയിലാണ് അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളത്. ഒട്ടും ഭയമില്ലാതെ അദ്ദേഹത്തിനടുത്ത് ഓടിയെത്താൻ എല്ലാവർക്കും കഴിയുമായിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. അത്ഭുതപ്പെടുത്തുന്ന ജനക്കൂട്ടം എന്നും അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നു. തോൽവിയറിയാതെ വിജയിക്കുക എന്നു പറഞ്ഞാൽ എത്ര തലമുറ അദ്ദേഹത്തിന് വോട്ട് ചെയ്തിട്ടുണ്ടാവും. വലിയ ജനകീയമായിട്ടുള്ള വികസന പദ്ധതികൾ കൊണ്ടുവന്ന ജനകീയ നേതാവാണ് ഉമ്മൻചാണ്ടി' രമേഷ് പിഷാരടി പറഞ്ഞു.

Advertising
Advertising

അതേസമയം അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചു. അടുത്ത ബന്ധുക്കൾ മൃതദേഹത്തെ അനുഗമിച്ചു. തിരുവനന്തപുരത്തെത്തിച്ച

മൃതദേഹം ജഗതിയിലെ വസതിയിലും ദർബാർ ഹാളിലും കെ.പി.സി.സി.യിലും ഇന്ന് പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ഏഴ് മണിയോടെ ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിലാണ് സംസ്‌കാരം. കോൺഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുൽ ഗാന്ധി , മല്ലികാർജുൻ ഖാർഗെ എന്നിവർ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.

ചികിത്സാവശ്യാർത്ഥം ആറു മാസമായി ബംഗളൂരുവിൽ തുടരുന്ന ഉമ്മൻ ചാണ്ടിക്ക് ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. തൊട്ടടുത്തുള്ള ചിൻമയ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും 4. ടെ മരണം സംഭവിച്ചു. മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിലാണ് മരണവിവരം അറിയിച്ചത്. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിനായി ബംഗളൂരുവിലുണ്ടായിരുന്ന കെ.സി വേണുഗോപാൽ, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, എൻ.കെ പ്രേമചന്ദ്രൻ തുടങ്ങിയവരെല്ലാം ആശുപത്രിയിലെത്തി.

മൃതദേഹം എംബാം ചെയ്ത ശേഷം ഒമ്പത് മണിയോടെ ഇന്ദിരാനഗറിലെ വീട്ടിലെത്തിച്ചു. സോണിയാഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മലയാളികളടക്കം നൂറു കണക്കിന് പേർ ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി. ബംഗളൂരുവിലെ മലയാളികൾക്കും ഉമ്മൻ ചാണ്ടി ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഇന്ദിരാനഗറിലെ വീടിന് മുന്നിലെ നീണ്ട ക്യൂ അതിന് തെളിവായി.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News