നടിയെ ആക്രമിച്ച കേസ്: ക്രൈം ബ്രാഞ്ചിന് മുന്നില്‍ അവശേഷിക്കുന്നത് ഒരു മാസം

ശാസ്ത്രീയ തെളിവുകളുടെ പരിശോധനാഫലം വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്

Update: 2022-05-01 01:40 GMT
Editor : ijas
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ അവശേഷിക്കുന്നത് ഒരു മാസം. നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം പൂര്‍ത്തിയാക്കി മെയ് 31 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് കൊണ്ടാണ് അന്വേഷണം മുന്നോട്ട് പോയിരുന്നത്. അതിനിടയില്‍ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയത് അന്വേഷണത്തെ മന്ദഗതിയിലാക്കിയിരുന്നു.

പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്‍റെ നേതൃത്വത്തില്‍ അന്വേഷണസംഘം ചേര്‍ന്ന യോഗത്തിലും രണ്ട് ടീമായി തിരിഞ്ഞുള്ള അന്വേഷണം തുടരാനാണ് നിര്‍ദേശം നല്‍കിയത്. കേസില്‍ സുപ്രധാന സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ചോദ്യം ചെയ്യും. ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇനിയും പൂര്‍ണമായും ലഭ്യമായിട്ടില്ല. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്‍റെ ഭാര്യയുടെ സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ കംപ്യൂട്ടറിന്‍റെ ഫോറന്‍സിക് പരിശോധനാ ഫലവും കിട്ടിയിട്ടില്ല. ചോദ്യം ചെയ്യേണ്ട 12 പേരുടെ പട്ടിക ക്രൈം ബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്. കാവ്യമാധവന്‍, ദിലീപിന്‍റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാനാണ് ആലോചന. കേസില്‍ പുതുതായി മൊഴിയെടുത്ത 80 പേരില്‍ ആരെയൊക്കെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കും.

Actress assault case: One month left in front of Crime Branch

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News