'അരിക്കൊമ്പൻ കൊന്നത് ഏഴുപേരെ, അപകടകാരി'; ഹൈക്കോടതിയിൽ വനം വകുപ്പിന്റെ സത്യവാങ്മൂലം

'അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യും'

Update: 2023-03-29 07:50 GMT
Editor : Lissy P | By : Web Desk

കൊച്ചി: അരിക്കൊമ്പൻ അപകടകാരിയെന്ന് ഹൈക്കോടതിയിൽ വനം വകുപ്പിന്റെ സത്യവാങ്മൂലം.  2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു. 2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്. അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യും.

നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമെന്ന് വനംവകുപ്പ്. അരിക്കൊമ്പനെ നേരത്തെ പലതവണ പിടികൂടി മാറ്റിയതാണ്. പക്ഷേ, വീണ്ടും ജനവാസ മേഖലയിലേക്ക് എത്തി. അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.  വനം വകുപ്പിന്റെ നിലപാടിനെ പിന്തുണച്ച് ഹരജിയിൽ കക്ഷി ചേരാൻ ഡീൻ കുര്യാക്കോസ് എം.പി അപേക്ഷ നൽകി.

Advertising
Advertising

അതേസമയം, ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചിന്നക്കനാൽ, ശാന്തൻപാറ നിവാസികൾ. ഹൈക്കോടതിയിൽ നിന്ന് പ്രതികൂല വിധിയുണ്ടായാൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം .

കോടതിയിൽ പ്രതീക്ഷയർപ്പിച്ച് വനം വകുപ്പും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ദൗത്യത്തിനുള്ള എട്ട് ടീമുകളും സജ്ജമാണ്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നതും തുടരുകയാണ്. നിലവിൽ ദൗത്യമേഖലയായ സിമന്റ് പാലത്തിന് സമീപത്താണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. കോടതിയുടെ പരിഗണനയിലായതിനാൽ മോക്ഡ്രിൽ ഒഴിവാക്കിയിട്ടുണ്ട്. അനുകൂല വിധിയുണ്ടായാൽ 30 ന് അരിക്കൊമ്പനെ മയക്ക് വെടിവെക്കും.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News