എ.കെ ശശീന്ദ്രൻ മുമ്പും പീഡന പരാതികൾ ഒതുക്കിയിട്ടുണ്ട്: കുണ്ടറയിലെ പരാതിക്കാരിയുടെ പിതാവ്

തനിക്കെതിരെ നടപടിയെടുത്ത് പീഡിപ്പിച്ചയാളെ വെള്ളപൂശുന്നത് എന്ത് ന്യായമാണെന്നും യുവതിയുടെ അച്ഛന്‍.

Update: 2021-07-26 11:25 GMT
Advertising

മന്ത്രി എ.കെ ശശീന്ദ്രൻ മുമ്പും പീഡന പരാതികൾ ഒതുക്കി തീർത്തിട്ടുണ്ടെന്ന് കുണ്ടറയിലെ പരാതിക്കാരിയുടെ പിതാവ്. ഇക്കാര്യങ്ങൾ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും യുവതിയുടെ പിതാവ് പറഞ്ഞു. തനിക്കെതിരെ നടപടിയെടുത്ത് പീഡിപ്പിച്ചയാളെ വെള്ളപൂശുന്നത് എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിച്ചു. 

പി.സി ചാക്കോയ്ക്ക് ലാഭത്തിൽ മാത്രമാണ് നോട്ടമെന്നും എൻ.സി.പിയെ പിഴിയുകയാണ് ചാക്കോയുടെ ലക്ഷ്യമെന്നും യുവതിയുടെ പിതാവ് പറഞ്ഞു. താൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് ചാക്കോ എന്തടിസ്ഥാനത്തിലാണ് പറഞ്ഞത്.  മകള്‍ക്ക് നീതി കിട്ടുന്നവതുവരെ നിയമപോരാട്ടം നടത്തുമെന്നും യുവതിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.

കുണ്ടറ പീഡന പരാതി ഒതുക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന വിവാദത്തില്‍ എന്‍.സി.പി കൂട്ട നടപടി സ്വീകരിച്ചിരുന്നു. മന്ത്രിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ പിതാവടക്കം ആറ് പേരെയാണ് സസ്പെന്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് പരാതിക്കാരിയുടെ പിതാവിന്‍റെ പ്രതികരണം. 

അതേസമയം, പീഡന പരാതി ഒതുക്കാന്‍ മന്ത്രി ഇടപെട്ടിട്ടില്ലെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ ഫോണ്‍ വിളിയില്‍ ജാഗ്രത പാലിക്കാന്‍ മന്ത്രിക്ക് മുന്നറിയിപ്പും സംസ്ഥാന ഭാരവാഹി യോഗം നല്‍കി. എന്‍.സി.പി മഹിളാ വിഭാഗം വൈസ് പ്രസിഡന്റ് ഹണി വിറ്റോ, സംസ്ഥാന സമിതി അംഗം പ്രതീപ്കുമാര്‍,ബ്ലോക്ക് പ്രസിഡന്‍റ് ബെനഡിക്റ്റ്,എന്‍വൈസി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു എന്നിവരെയാണ് ഇന്ന് സസ്പെന്റ് ചെയ്തത്. കോഴിക്കോട് ജില്ലയിലെ സംഘടനാ പ്രശ്നങ്ങളുടെ പേരില്‍ ജയന്‍ പുത്തന്‍പുരക്കല്‍, സലീം കാലിക്കറ്റ് എന്നിവരെയും സസ്പെന്‍റ് ചെയ്തു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News