എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ബോംബേറ് തീവ്രവാദ പ്രവര്‍ത്തനം, എൻ.ഐ. എ അന്വേഷിക്കണം: വി.ടി ബല്‍റാം

അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതണമെന്ന് വി.ടി ബല്‍റാം

Update: 2022-07-01 06:35 GMT
Advertising

 സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ബോംബേറ്  എന്‍.ഐ.എ അന്വേഷിക്കണമെന്ന്  കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. നടന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതണമെന്നും വി.ടി ബല്‍റാം ഫെയ്സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്സ് ബുക്ക് കുറിപ്പ്

''എകെ ഗോപാലന് സ്മാരകമുണ്ടാക്കാൻ സർക്കാർ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനിൽക്കുന്ന പാർട്ടി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവർത്തനമാണ്. ഈ സംഭവം എൻ ഐ എ അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതണം''

എ.കെ.ജി സെന്‍ററിന് നേരെ ഇന്നലെ അർധരാത്രിയിലാണ് ബോംബേറുണ്ടായത്. കോൺഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാന നില തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

എ.കെ.ജി സെന്‍ററിന്‍റെ പ്രധാന കവാടത്തിൽ പൊലീസ് കാവൽ നിൽക്കെയാണ് തൊട്ടടുത്ത ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന് മുൻപ് മറ്റൊരാൾ സ്കൂട്ടറിൽ വന്ന് നിരീക്ഷിച്ചു തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ശബ്ദം കേട്ടാണ് നേതാക്കളടക്കമുള്ളവർ ഓടിയെത്തിയത്. രാത്രി തന്നെ പൊലീസ് ഫോറൻസിക് പരിശോധനയടക്കം പൂർത്തീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമണ വിവരമറിഞ്ഞ് ഘടകകക്ഷി നേതാക്കളും മന്ത്രിമാരും എ.കെ.ജി സെന്‍ററില്‍ എത്തി. ഡി.വൈ.എഫ്. ഐ പ്രവർത്തകർ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News