ശശീന്ദ്രനെതിരായ ആരോപണം; എൻ.സി.പി അന്വേഷണ റിപ്പോർട്ടിൽ ഇന്നു നടപടിക്ക് സാധ്യത

രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള പരാതിയെന്നാണ് കമ്മീഷൻ റിപ്പോർട്ടിലെ നിഗമനം

Update: 2021-07-22 01:33 GMT

മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ആരോപണത്തിൽ എൻ.സി.പി അന്വേഷണ റിപ്പോർട്ടിൽ ഇന്നു നടപടിക്ക് സാധ്യത. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള പരാതിയെന്നാണ് കമ്മീഷൻ റിപ്പോർട്ടിലെ നിഗമനം. എന്നാൽ പ്രദേശിക തലത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്ത നേതാക്കൾക്കെതിരെ നടപടിയുണ്ടായേക്കും. ശശീന്ദ്രന് എൻ.സി.പി കേന്ദ്ര നേതൃത്വത്തിന്‍റെയും പിന്തുണയുണ്ട്.

കുണ്ടറയിലെ പെൺകുട്ടിയുടെ പരാതിക്കിടയായ സാഹചര്യവും അതിൽ മന്ത്രി എ.കെ.ശശീന്ദ്രന്‍റെ ഇടപെടലുമാണ് എൻ.സി.പി അന്വേഷിച്ചത്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിന്‍റെ റിപ്പോർട്ട് ശശീന്ദ്രന് അനുകൂലാണ്. പരാതിക്കു പിന്നിലെ രാഷ്ട്രീയ ഉദ്ദേശ്യം വ്യക്തമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരി ബി.ജെ.പി പ്രവർത്തകയും തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയുമായിരുന്നു. മാസങ്ങൾക്കു മുമ്പു നടന്ന സംഭവത്തിൽ ഇത്ര വൈകി പരാതി നൽകിയതിലും അസ്വഭാവികതയുണ്ട്. എന്നാൽ മന്ത്രി ശശീന്ദ്രന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കം തീർക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

Advertising
Advertising

പരാതിക്കാരിക്കെതിരായ വാട്സ് ആപ് പ്രചരണമാണ് പ്രകോപന കാരണമെന്നും റിപ്പോർട്ടിൽ പറയന്നു. യുവതി ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച പോസ്റ്റർ വാട്സ് ആപ്പിൽ പ്രചരിപ്പിച്ചു കളിയാക്കി. ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകർക്ക് അപാകതയുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കേസിൽ പ്രതി ചേർക്കപ്പെട്ട പത്മാകരൻ ഉൾപ്പെടെയുള്ളവർ വാട്സ് ആപ്പിലൂടെ യുവതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. പോസ്റ്റ് പിൻവലിച്ച് ക്ഷമാപണം നടത്തണമെന്ന യുവതിയുടെ ആവശ്യവും അംഗീകരിച്ചില്ല.

ഇതും പ്രകോപനത്തിന് കാരണമായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഇത്തരത്തിൽ വീഴ്ച വരുത്തിയ ചില നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചേക്കും. പാർട്ടി സംസ്ഥാന നേതൃത്വത്തിനു പിന്നാലെ ശരദ് പവാറും പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലാണ്. അതുകൊണ്ടു തന്നെ ശശീന്ദ്രന് പൂർണ സംരക്ഷണം നൽകാനാകും എൻ.സി.പി തീരുമാനം.


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News