സ്‌കൂൾ സമയമാറ്റം; വാർഷിക അവധി മെയ്, ജൂൺ മാസങ്ങളിലാക്കാമെന്ന് കാന്തപുരം

ചില വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും പഠിച്ച് മറുപടി നൽകാം എന്നാണ് മന്ത്രി പറഞ്ഞതെന്നും കാന്തപുരം വ്യക്തമാക്കി

Update: 2025-08-22 09:27 GMT

കോഴിക്കോട്: സ്‌കൂൾ സമയമാറ്റത്തിൽ നിർദേശങ്ങളുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മെയ്, ജൂൺ മാസങ്ങളിൽ അവധി പുനഃക്രമീകരിക്കാമെന്നും വർഷത്തില് രണ്ട് പരീക്ഷയാക്കി ചുരുക്കാമെന്നുമാണ് കാന്തപുരം മുന്നോട്ട് വെച്ച നിർദേശങ്ങൾ.

ചില വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും പഠിച്ച് മറുപടി നൽകാം എന്നാണ് മന്ത്രി പറഞ്ഞതെന്നും കാന്തപുരം വ്യക്തമാക്കി. 'സ്‌കൂൾ സമയമാറ്റം വർധിപ്പിക്കുന്നതിൽ തർക്കം നിലനിൽക്കുന്നു. മറ്റൊരു ചർച്ച് അവധിയുടെ കാര്യത്തിലാണ്. ചൂട് വർധിച്ച മാസമാണ് മെയ് മാസം. മെയ് മാസവും ജൂൺ മാസവും ചേർത്ത് രണ്ട് മാസം അവധിയാക്കാം. അങ്ങനെയെങ്കിൽ ചൂട് വർധിച്ച കാലത്തും മഴ വർധിച്ച കാലത്തും കുട്ടികൾക്ക് അവധി ലഭിക്കും' എന്നാണ് കാന്തപുരം പറഞ്ഞത്.

സമയം ചുരുക്കാനായി വർഷത്തിൽ മൂന്ന് തവണ നടത്തുന്ന പരീക്ഷകൾ രണ്ടായി ചുരുക്കാമെന്നും മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഇവിടെയും നടപ്പാക്കാമെന്ന അഭിപ്രായമാണ് കാന്തപുരം മുന്നോട്ട് വെച്ചത്. എല്ലാ കാര്യങ്ങളും ആലോചിച്ച് തീരുമാനിക്കുകയാണെങ്കിൽ ഇവിടെ തർക്കമൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News