സഹകരണ ബാങ്കുകളിലെ സ്വർണ പരിശോധകരുമായി അർജ്ജുൻ ആയങ്കിക്ക് അടുത്ത ബന്ധം

രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണിയായ അർജുൻ ആയങ്കിക്കും സംഘത്തിനും സഹകരണ ബാങ്കുകളിലെ സ്വർണ പരിശോധകരുമായി അടുത്ത ബന്ധം

Update: 2021-06-28 04:13 GMT
Advertising

രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണിയായ അർജുൻ ആയങ്കിക്കും സംഘത്തിനും സഹകരണ ബാങ്കുകളിലെ സ്വർണ പരിശോധകരുമായി അടുത്ത ബന്ധം. കണ്ണൂരിലെ സി.പി.എം നിയന്ത്രണത്തിൽ ഉള്ള സഹകരണ ബാങ്കുകളിലെ സ്വർണ പരിശോധകരുമായിട്ടാണ് ഗൂഢ സംഘത്തിന് ബന്ധം. പാർട്ടിപ്രവർത്തകരായ സ്വർണ പരിശോധകരും സ്വർണക്കടത്തിന് പിന്നിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്നവരും തമ്മിലുള്ള അടുത്ത ബന്ധം വീണ്ടും ദുരൂഹത സൃഷ്ടിക്കുകയാണ്.




ഡിവൈ.എഫ്.ഐ കണ്ണൂര്‍ മേഖല സെക്രട്ടറി ശ്രീജേഷും ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയും അര്‍ജ്ജുന്‍ ആയങ്കിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. കണ്ണൂര്‍ ടൌണ്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ കണ്ണൂര്‍ സിറ്റി ബ്രാഞ്ചിലെ സ്വര്‍ണ പരിശോധകനാണ് ശ്രീജേഷ്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ സ്വര്‍ണപരിശോധകരുമായി സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ അടുത്ത ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്.



വലിയൊരു സ്വര്‍ണക്കടത്ത് റാക്കറ്റിന് പിന്നിലെ പ്രധാന ആസൂത്രകന്‍ എന്ന് കരുതപ്പെടുന്ന അര്‍ജ്ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഉള്‍പ്പടെയുള്ളവര്‍ക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ സ്വര്‍ണ പരിശോധകരുമായുള്ള ബന്ധമാണ് പുറത്തുവരുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അര്‍ജ്ജുന്‍ ആയങ്കി അടക്കമുള്ള ഗൂഢ സംഘങ്ങളെ തള്ളിപ്പറഞ്ഞ സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വത്തിന് വീണ്ടും തലവേദന സൃഷ്ടിക്കുകയാണ് ഇവരുമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുള്ള ബന്ധങ്ങള്‍.

അതേസമയം രാമനാട്ടുകര സ്വർണ്ണക്കവര്‍ച്ചാ കേസിലെ മുഖ്യകണ്ണിയായി സംശയിക്കുന്ന അർജുൻ ആയങ്കി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരായേക്കും. രാവിലെ 10.30 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. സ്വർണവുമായി വരുമ്പോൾ താൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുമെന്ന് അർജുൻ അറിയിച്ചിരുന്നതായി പിടിയിലായ ഷെഫീഖ് കസ്റ്റംസന് മൊഴി നൽകിയിരുന്നു. വിമാനത്താവളത്തിൽ എത്തിയ ഉടനെ ഷർട്ട് മാറ്റി വരാനും അര്‍ജ്ജുന്‍ ആയങ്കി ആവശ്യപ്പെട്ടെന്നും ഷെഫീഖ് മൊഴി നല്‍കിയിരുന്നു. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അർജ്ജുനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്‍ജ്ജുന്‍ ആയങ്കിക്ക് സ്വര്‍ണകടത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് കസ്റ്റംസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. സ്വര്‍ണവുമായി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ മുഹമ്മദ് ഷെഫീഖ് കരിയർ മാത്രമാണ്. 40,000രൂപയും വിമാനടിക്കറ്റും ആയിരുന്നു ഷെഫീഖിന് വാഗ്ദാനം നല്‍കിയത്. സ്വർണവുമായി വരുമ്പോൾ താൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുമെന്ന് അർജുൻ ഷെഫീഖിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിൽ എത്തിയ ഉടനെ ഷർട്ട് മാറ്റി വരാനും ആവശ്യപ്പെട്ടുവെന്നും ഷെഫീഖ് മൊഴി നല്‍കിയതായി കസ്റ്റംസ് പറയുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞു മലയിലെ ഒരു കഷണം മാത്രമാണെന്നും കൂടുതല്‍ പേര് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സലിം എന്നയാള്‍ വഴിയാണ് മുഹമ്മദിനെ പരിചയപ്പെട്ടതെന്നും അതുവഴി അര്‍ജ്ജുനിലേക്കെത്തിയെന്നുമാണ് ഷെഫീഖിന്‍റെ മൊഴി. സ്വർണക്കവർച്ച ആസൂത്രണ കേസില്‍ കൊടുവള്ളി സംഘത്തിലെ രണ്ട് പേരാണ് നിലവില്‍ പൊലീസ് പിടിയിലായത്. കൊടുവള്ളി സ്വദേശി ഫിജാസും മഞ്ചേരി സ്വദേശി ശിഹാബും. ഇവരില്‍ നിന്ന് വിവരം ശേഖരിച്ച് കൊടുവള്ളി സംഘത്തിലെ മറ്റുള്ളവരെക്കൂടി കണ്ടെത്താനാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ ശ്രമം.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News