കാറിൽ ചാരി നിന്ന ആറ് വയസുകാരനെ മർദിച്ച സംഭവം: കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നോട്ടീസയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

കുട്ടിയെ മർദ്ദിച്ചയാൾക്കെതിരെ കുറ്റപത്രം രജിസ്റ്റർ ചെയ്യണമെന്നും ശിശുക്ഷേമ സമിതി മുൻപാകെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്നും കമ്മീഷൻ

Update: 2022-11-04 11:58 GMT
Advertising

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ മർദ്ദിച്ച സംഭവത്തിലിടപെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. കണ്ണൂർ ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും കമ്മീഷൻ നോട്ടീസയച്ചു. ഏഴ് ദിവസത്തിനകം സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്നും സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിട്ടു. പൊന്ന്യം സ്വദേശി മുഹമ്മദ് ശിഹ്ഷാദ് പ്രതിയായ കേസിലാണ് നടപടി. കുട്ടിയെ മർദ്ദിച്ചയാൾക്കെതിരെ കുറ്റപത്രം രജിസ്റ്റർ ചെയ്യണമെന്നും ശിശുക്ഷേമ സമിതി മുൻപാകെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു. ആവശ്യമെങ്കിൽ കുട്ടിക്ക് വിദഗ്ധ ചികിൽസ ഉറപ്പാക്കാനും പറഞ്ഞു.

അതേസമയം, സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് തലശ്ശേരി എ.സി.പി നിധിൻരാജ് പറഞ്ഞു. കുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതി ശിഹ്ഷാദിനെതിരെ ചുമത്തിയത്. ഇന്നലെ സംഭവം അറിഞ്ഞ ഉടനെ നടപടിയെടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി തന്നെ പൊലീസ് കൃത്യമായി ഈ വാഹനവും പ്രതിയെയും തിരിച്ചറിഞ്ഞു. അതിരാവിലെ തന്നെ ആളെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് കഴിഞ്ഞിട്ടുണ്ട്. കുട്ടി തലശ്ശേരി ജനറൽ ആശുപത്രിയിലാണുള്ളത്. കുട്ടിയുടെ ആരോഗ്യനില ഡോക്ടർ പരിശോധിച്ച് വരികയാണ്. അതിഥി തൊഴിലാളികൾക്ക് വേണ്ടി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ പൊലീസ് നടത്തുന്നുണ്ടെന്നും ഈ വിഷയത്തിൽ പൊലീസ് കൃത്യമായി ഇടപെട്ടെന്നും എ.സി.പി നിധിൻരാജ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുന്നുവെന്ന് ഡിജിപി അനിൽകാന്ത് പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെ ചുമതലപ്പെടുത്തിയെന്ന് ഡി ജി പി പറഞ്ഞു.പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് (20) ആണ് സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ്.

ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന സിസി ടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ചവിട്ടേറ്റ ഗണേഷിൻറെ നടുവിന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി എട്ടു മണിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിനു സമീപം മണവാട്ടി ജംഗ്ഷനിലാണ് സംഭവം. ശിഹ്ഷാദ് കാർ നിർത്തിയതിനു ശേഷം ടെക്‌സ്‌റ്റൈൽ ഷോപ്പിലേക്ക് പോയ സമയത്താണ് ഗണേഷ് അവിടെയത്തിക്കുകയും കാറിൽ ചാരി നിൽക്കുകയും ചെയ്തത്. ഇതുകണ്ട് ദേഷ്യം വന്ന ശിഹ്ഷാദ് ഓടിയെത്തി കുട്ടിയെ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ചവിട്ടേറ്റു വീണ കുട്ടി നിലവിളിക്കുകയും ചെയ്തു. സംഭവം കണ്ട് അവിടെയുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടുകയും യുവാവുമായി സംസാരിക്കുകയും ചെയ്തു. ബന്ധുക്കളായ കുട്ടികൾ കാറിലുണ്ടായിരുന്നുവെന്നും അവരെ ഗണേഷ് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ശിഹ്ഷാദ് പറഞ്ഞത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News