ബഫർസോൺ: സർക്കാർ പുറത്തുവിട്ട കരട് മാപ്പില്‍ അവ്യക്തത

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ കരടിൽ ജനവാസ മേഖലയിലെ നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും വിട്ടുപോയെന്നാണ് പരാതി

Update: 2022-12-16 08:05 GMT

വനാതിർത്തിയിലെ പരിസ്ഥിതിലോല മേഖല നിർണയിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ പുറത്ത് വിട്ട കരട് മാപ്പിലെ അവ്യക്തത തുടരുന്നു. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ കരടിൽ ജനവാസ മേഖലയിലെ നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും വിട്ടുപോയെന്നാണ് പരാതി. വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ അനുബന്ധ വിവരങ്ങൾ കൂടി ചേർത്ത് പുതിയ പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ നിർദേശിച്ചെങ്കിലും ഇതും പ്രായോഗികമല്ലെന്നാണ് ആക്ഷേപം.

പരിസ്ഥിതി ലോല മേഖലയിലെ ജനവാസം സംബന്ധിച്ച് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്‍റര്‍ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിനെതിരെയാണ് വ്യാപക പരാതി ഉയരുന്നത്. പ്രദേശത്തെ വീടുകൾ, കൃഷിയിടങ്ങൾ, കെട്ടിടങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയെല്ലാം കരടിൽ ഉൾപ്പെടണമെന്നാണ് സുപ്രിംകോടതി നിർദേശം. എന്നാൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ട് അപൂർണമാണ്.

Advertising
Advertising

കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റുമുളള ഒരു കിലോമീറ്റർ ദൂരമാണ് പരിസ്ഥിത ലോല മേഖലയിൽ ഉൾപ്പെടുന്നത്. എന്നാൽ ഇതിന് പുറത്തുളള കൂത്താളി, മരുതോങ്കര വില്ലേജുകളും ചക്കിട്ടപ്പാറ ടൗണും പുതിയ കരട് പട്ടികയിലുണ്ട്. പെരിയാർ കടുവ സങ്കേതത്തിന് സമീപമുളള കൊല്ലമുളള വില്ലേജാവട്ടെ മാപ്പിൽ ഇടം പിടിച്ചിട്ടില്ല. ശബരിമല വനത്തിന്റെ ഭാഗമായുളള പെരിനാട് വില്ലേജ് ഏത് പട്ടികയിൽ ഉൾപ്പെടും എന്നും വ്യക്തതയില്ല. കണ്ണൂർ ജില്ലയിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽ വരുന്ന സർവ്വേ നമ്പറുകളും പട്ടികയിൽ അവ്യക്തമാണ്. ഓലയും ഓടും മേഞ്ഞവീടുകൾ, മരത്തണലിലുളള വീടുകൾ, ചെറിയ കടകൾ എന്നിവയും ഉപഗ്രഹ ചിത്രങ്ങളിലില്ല.

പരാതികൾ ഈ മാസം 23നകം അറിയിക്കാനാണ് വനം വകുപ്പിന്റെ നിർദേശം. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കർഷകർ പറയുന്നു. ബഫർ സോണിലെ ജനവാസ മേഖലകളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി പ്രദേശങ്ങളിൽ നേരിട്ട് പരിശോധന നടത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. അതുകൊണ്ട് തന്നെ അനുബന്ധ വിവരങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്ന പുതിയ പട്ടികയും അംഗീകരിക്കാനാവില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News