തോൽവിക്ക് പിന്നാലെ വടിവാൾ പ്രകടനവും ആക്രമണവും; കണ്ണൂരിൽ 60 ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്
കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ എല്‍ഡിഎഫ് തോൽവിക്ക് പിന്നാലെ ആയിരുന്നു ആക്രമണം
കണ്ണൂര്‍:കണ്ണൂരിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വടിവാൾ പ്രകടനവും ആക്രമണവും നടത്തിയതിൽ 60 സിപിഎം പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് പാറാട് നടന്ന ആക്രമണത്തിലാണ് നടപടി. കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ എല്‍ഡിഎഫ് തോൽവിക്ക് പിന്നാലെ ആയിരുന്നു ആക്രമണം. സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
2015 മുതൽ എൽഡിഎഫിന്റെ കൈയിലായിരുന്നു കുന്നോത്ത് പറമ്പ് പഞ്ചായത്ത്. രണ്ട് തവണയായി എൽഡിഎഫ് ഭരിച്ച പഞ്ചായത്ത് യുഡിഎഫിന് അനുകൂലമായി വിധിയെഴുതി.പിന്നാലെ യുഡിഎഫ് നടത്തിയ നടത്തിയ പ്രകടനത്തിനിടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇവിടെയുണ്ടായ തർക്കത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു.
നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ പാറാട് ശരത്തിന്റെ നേതൃത്വത്തിലാണ് വടിവാളുമായി ആക്രമണം നടത്തിയത്. പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കല്ലേറും ബോംബേറും പ്രദേശത്ത് നടന്നിരുന്നു.