'സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ട്': സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തന്‍റെ ലോക്കറിൽ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന്‍റെ കമ്മീഷൻ പണമാണെന്ന് സ്വപ്ന സുരേഷ്

Update: 2022-07-11 13:27 GMT
Advertising

വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ സന്തോഷ് ഈപ്പന് നല്‍കിയത് ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയ്ക്ക് ശേഷമെന്ന് സ്വപ്ന സുരേഷ് കേസ് അന്വേഷിക്കുന്ന സിബിഐക്ക് മൊഴി നല്‍കി. അതേസമയം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന ഗൂഢാലോചന നടത്തിയെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ലൈഫ് മിഷൻ എംഒയു ഒപ്പിട്ടെങ്കിലും തീരുമാനം എടുത്തത് ക്ലിഫ് ഹൗസിലാണെന്നും മുഖ്യമന്ത്രി, കോൺസൽ ജനറൽ, ശിവശങ്കർ എന്നിവർ ഉണ്ടായിരുന്നുവെന്നും സ്വപ്ന ചോദ്യംചെയ്യലിൽ പറഞ്ഞു. തന്‍റെ ലോക്കറിൽ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന്‍റെ കമ്മീഷൻ പണമാണെന്നും സ്വപ്ന പറഞ്ഞു.

സ്വപ്നയെ കേസിൽ ആദ്യമായാണ് സിബിഐ ചോദ്യംചെയ്തത്. കേസിലെ കൂട്ടുപ്രതി സരിത്തിനെ നേരത്തെ ചോദ്യംചെയ്തിരുന്നു. സ്വപ്നയെ 21ന് വീണ്ടും ചോദ്യംചെയ്യും.

സ്വപ്നക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന ഹരജിയിൽ ക്രിമിനല്‍ ഗൂഢാലോചനയാണ് സ്വപ്ന നടത്തിയതെന്നാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. അപകീർത്തികരമായ പരാമർശങ്ങളാണ് മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ സ്വപ്ന നടത്തിയതെന്നുമാണ് സർക്കാർ വാദം. എന്നാൽ സ്വപ്നയുടെ ഹരജിയില്‍ കോടതി സര്‍ക്കാരിന്‍റെ കൂടുതൽ വിശദീകരണം തേടി. ഹരജി അടുത്ത ആഴ്ച പരിഗണിക്കാന്‍ മാറ്റി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News