വിവാഹാലോചന നിരസിച്ചതിൽ പക; വീട്ടിൽക്കയറി അഞ്ചുപേരെ വെട്ടി, പ്രതി പിടിയിൽ
കാരാഴ്മ സ്വദേശി റാഷുദ്ദീനും കുടുംബത്തിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
ആലപ്പുഴ: ചെന്നിത്തല കാരാഴ‍്മയിൽ വീട് കയറി ആക്രമണം. അഞ്ചുപേർക്ക് വെട്ടേറ്റു. കാരാഴ്മ സ്വദേശി റാഷുദ്ദീനും കുടുംബത്തിനുമാണ് വെട്ടേറ്റത്. രണ്ടുപേരുടെ നില ഗുരുതരമാണ്. റാഷുദ്ദീന്റെ മകൾ സജിന വിവാഹാലോചന നിരസിച്ചതിനെ തുടർന്നുണ്ടായ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പ്രതി കാരാഴ്മ സ്വദേശി രഞ്ജിത്ത് രാജേന്ദ്രനെ പൊലീസ് പിടികൂടി.
ഇന്നലെ രാത്രി പത്തുമണിയോടെ റാഷുദ്ദീന്റെ വീട്ടിലെത്തിയ പ്രതി സജിനയെയാണ് ആദ്യം വെട്ടിപ്പരിക്കേൽപ്പിച്ചത്. നിലവിളി കേട്ടെത്തിയ സഹോദരനും തടയാൻ ശ്രമിച്ചവർക്കും വെട്ടേറ്റു. കുവൈത്തിൽ നഴ്സായ സജിനയുടെ ഭർത്താവിന്റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹമാലോചിച്ചിരുന്നു. എന്നാൽ, രഞ്ജിന്റെ സ്വഭാവ ദൂഷ്യം മനസിലാക്കി സജിന വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു. സജിന വിദേശത്തുനിന്ന് നാട്ടിലെത്തിയ വിവരമറിഞ്ഞാണ് പ്രതി ആയുധവുമായെത്തി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.