പ്രവർത്തക സമിതിയിൽ വീണ്ടും സ്ഥിരം ക്ഷണിതാവ്; രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി

സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അടക്കം 39 പേരാണ് പ്രവർത്തക സമിതിയിലുള്ളത്.

Update: 2023-08-20 10:08 GMT

ഡൽഹി: കോണ്‍ഗ്രസ് പ്രവര്‍ത്തസമിതിയില്‍ വീണ്ടും സ്ഥിരം ക്ഷണിതാവാക്കിയതിൽ ചെന്നിത്തലക്ക് അതൃപ്തി. 19 വർഷം മുൻപും ചെന്നിത്തല സ്ഥിരം ക്ഷണിതാവായിരുന്നു. മുൻ പ്രസിഡണ്ടുമാരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അടക്കം 39 പേരാണ് പ്രവർത്തക സമിതിയിലുള്ളത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ച തിരുവനന്തപുരം എംപി ശശി തരൂരും രാജസ്ഥാനിൽ വിമതസ്വരം ഉയർത്തിയ സച്ചിൻ പൈലറ്റും സമിതിയിൽ ഇടംപിടിച്ചു. അംഗീകരിക്കപ്പെട്ടതിൽ സന്തോഷമെന്ന് ശശി തരൂർ പ്രതികരിച്ചു. 

കേരളത്തിൽനിന്ന് എകെ ആന്റണിയും സംഘടനാ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സമിതിയിലുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് പുറമെ സംഘടനാ തെരഞ്ഞെടുപ്പിൽ നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ട മനീഷ് തിവാരി എന്നിവർ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചു.

Advertising
Advertising

അധിർ രഞ്ജൻ ചൗധരി, അംബിക സോണി, മീരാ കുമാർ, ദിഗ്‌വിജയ് സിങ്, പി ചിദംബരം, മുകുൾ വാസ്‌നിക്, ആനന്ദ് ശർമ്മ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, അഭിഷേക് മനു സിങ്‌വി, സൽമാൻ ഖുർഷിദ്, ജയ്‌റാം രമേശ്, രൺദീപ് സിങ് ഹൂഡ, ഗൗരവ് ഗൊഗോയ് തുടങ്ങിയവരാണ് പട്ടികയിലെ പ്രമുഖർ. പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട ജി23 നേതാക്കൾക്ക് പ്രവർത്തക സമിതിയിലും മറ്റു സമിതികളിലും ഇടം ലഭിച്ചു എന്നതാണ് ശ്രദ്ധേയം.

2022 ഒക്ടോബറില്‍ അധ്യക്ഷനായി ചുമതലയേറ്റ് മാസങ്ങള്‍ക്ക് ശേഷമാണ് ഖാര്‍ഗെ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കുന്ന വേളയിൽ കൂടിയാണ് കോൺഗ്രസ് തീരുമാനം.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News