കോവിഡ് കാലത്ത് വലിയ ഉപദേശം തന്നയാൾ, ബ്രഹ്മപുരം വിഷയത്തിൽ ഒരക്ഷരം പോലും മിണ്ടുന്നില്ല: വി.മുരളീധരൻ

'കേന്ദ്ര ആരോഗ്യ മന്ത്രിയേയും പരിസ്ഥിതി മന്ത്രിയേയും നേരിൽ കണ്ട് വിവരങ്ങൾ അറിയിക്കും'

Update: 2023-03-12 06:13 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രിയേയും പരിസ്ഥിതി മന്ത്രിയേയും നേരിൽ കണ്ട് വിവരങ്ങൾ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഗുരുതരമായ സംഭവം നടന്ന് 10 ദിവസമായിട്ടും ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒരക്ഷരം പോലും മിണ്ടിയില്ല. കൊച്ചി കോർപ്പറേഷൻ പിരിച്ചു വിടണമെന്നും വി.മുരളീധരൻ പറഞ്ഞു.

'കൊച്ചി കോർപ്പറേഷൻ പിരിച്ചു വിടണം. ജനങ്ങളോട് എന്തെങ്കിലും മര്യാദ ഉണ്ടെങ്കിൽ സർക്കാർ അതിന് തയ്യാറാകണം.കോവിഡ് കാലത്ത് വലിയ ഉപദേശം തന്നയാളാണ് മുഖ്യമന്ത്രി. ഈ വിഷയത്തിൽ ഒരക്ഷരം പോലും മിണ്ടുന്നില്ല. കോവിഡ് കാലത്ത് ചിരട്ട കമിഴ്ത്തി വെക്കണം ഇല്ലെങ്കിൽ കൊതുക് വരുമെന്ന് ഉപദേശിച്ച ആളാണ്. ഇതാണോ ക്യാപ്റ്റൻ ചെയ്യേണ്ട ജോലി? ജാള്യത ഉള്ളത് കൊണ്ടാണോ മുഖ്യമന്ത്രി വരാത്തത്. വൈക്കം വിശ്വന്റെ മരുമകന് മുഴുവൻ കരാറുകളും എഴുതി നൽകിയതിന്റെ ജാള്യതയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 110 ഏക്കറിൽ പടർന്ന് പിടിച്ച തീയുടെ 90 ശതമാനവും അണയ്ക്കാനായെന്ന് ജില്ല കലക്ടർ പറഞ്ഞു. രണ്ട് ദിവസത്തിനകം പുകയ്ക്കും പരിഹാരം കാണനാകുമെന്നാണ് പ്രതീക്ഷ. വീണ്ടും തീ പടരാനുള്ള സാധ്യതകളും അഗ്‌നിശമന സേന പരിശോധിക്കുന്നുണ്ട്. ബ്രഹ്മപുരത്ത് സേവ് കൊച്ചിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നുണ്ട്. #KOCHICANTBREATH എന്ന ഹാഷ്ടാകുമായാണ് പ്രതിഷേധിക്കുന്നത്.

ബ്രഹ്മപുരം തീപ്പിടിത്തത്തിൽആരോഗ്യ വകുപ്പിന്റെ ഇടപെടൽ വൈകിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. വിഷയത്തിൽ കോർപ്പറേഷനും സർക്കാരിനും, ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട് , തീയണക്കാൻ എല്ലാവരും കാര്യക്ഷമമായി പ്രവൃത്തിക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് സർക്കാർ ആത്മാർത്ഥമായ ശ്രമം നടത്തുന്നുണ്ടെന്ന് നിയമസഭാ സ്പീക്കർ എ.എൻ . ഷംസീർ പറഞ്ഞു. മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ ആലുവയിലെ വസതിയിൽ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News