ദേശീയപാതയിലെ വിള്ളൽ; ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചോയെന്ന് പരിശോധിക്കുമെന്ന മുഖ്യമന്ത്രി
''ദേശീയപാത നിര്‍മാണം നല്ലരീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്''
തിരുവനന്തപുരം: നിര്‍മാണത്തിലിരിക്കുന്ന ദേശീയ പാതകളിലെ വിള്ളലും ഇടിഞ്ഞുവീണ സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപ്രകൃതിക്കനുസരിച്ചാണോ നിര്‍മാണം നടന്നതെന്ന് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലപ്പുറം കൂരിയാട് ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണതടക്കം കഴിഞ്ഞ ദിവസങ്ങളിലായി നിര്‍മാണത്തിലിരുന്ന പാതയില്‍ മൂന്നിടങ്ങളില്‍ വിള്ളല്‍ വീണതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ദേശീയപാത നിര്‍മാണം നല്ലരീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കും. ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടി സ്വാഭാവികമായും സ്വീകരിക്കേണ്ടതുണ്ട്. അതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തും' മുഖ്യമന്ത്രി പറഞ്ഞു.
വേങ്ങര കൂരിയാടാണ് നിർമാണത്തിനിടെ ദേശീയപാത തകർന്നത്. കൂരിയാട് ഓവർപാസിൽ മതിൽ തകർന്ന് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. സംഭവസമയത്ത് റോഡിലുണ്ടായിരുന്ന മൂന്ന് കാറുകൾക്ക് കേടുപാടുണ്ടായി. കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.