'ഷാഫി പറമ്പിൽ ആരോപണമുന്നയിച്ച സിഐ അഭിലാഷിനെ പിരിച്ചുവിട്ടിട്ടില്ല': വിശദീകരണവുമായി ആഭ്യന്തര വകുപ്പ്
യുവതിയുടെ പരാതി സ്വീകരിക്കാത്തതിന്റെ പേരിൽ അഭിലാഷിനെ സസ്പെൻഡ് ചെയ്തിരുന്നു
പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തില്‍ നിന്നും Photo-mediaonenews
തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് വിശദീകരണം.
യുവതിയുടെ പരാതി സ്വീകരിക്കാത്തതിന്റെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നു. ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളതായും രഹസ്വാന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ അഭിലാഷ് വിശദീകരണം നൽകിയതിന്റെ അടിസ്ഥാനത്തിൽ തിരിച്ചെടുക്കുകയും ചെയ്തു.
എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഹിയറിങ് നടത്തിയതെന്നും ആഭ്യന്തര വകുപ്പ് വിശദീകരിക്കുന്നു.
പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിഐ അഭിലാഷ് ഡേവിഡിനെതിരെ രൂക്ഷവിമര്‍ശനമാണ് ഷാഫി പറമ്പില്‍ എംപി ഉന്നയിച്ചത്. അക്രമത്തിന് നേതൃത്വം നൽകിയത് അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഗുണ്ടയാണെന്നും മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാളെന്നും ഷാഫി ആരോപിച്ചിരുന്നു. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാർത്ത വന്നതാണെന്നും വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാളെന്നും ഷാഫി ആരോപിച്ചിരുന്നു.
Watch Video Report