ആശാ സമരത്തിൽ സര്‍ക്കാരിനെ വെട്ടിലാക്കി സിഐടിയു ദേശീയ നേതൃത്വം; പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യം
കേന്ദ്രവിഹിതം വെട്ടിക്കുറക്കുന്നതും സമയത്ത് സംസ്ഥാനങ്ങൾക്ക് വിഹിതം നൽകാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് സിന്ധു പറഞ്ഞു
ഡൽഹി: ആശാ സമരത്തിൽ സര്‍ക്കാരിനെ വെട്ടിലാക്കി സിഐടിയു ദേശീയ നേതൃത്വം. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ദേശീയ സെക്രട്ടറി എ.ആര്‍ സിന്ധു ആവശ്യപ്പെട്ടു. പ്രക്ഷോഭ രംഗത്തുള്ള ആശാവർക്കർമാരെ അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന നേതൃത്വം പരസ്യപ്രസ്താവന തുടരുന്നതിനിടെയാണ്, സമരം ഒത്തുതീർപ്പാക്കണമന്ന നിർദേശം ദേശീയ സെക്രട്ടറി മുന്നോട്ടുവയ്ക്കുന്നത്.
സിപിഎം, സിഐടിയു സംസ്ഥാന നേതൃത്വം സമരത്തോട് മുഖംതിരിക്കുകയും സമരക്കാരെ അവഹേളിക്കുകയും ചെയ്യുന്നത് തുടരുന്നിനിടെയാണ് സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് സിഐടിയു ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്. കേന്ദ്രവിഹിതം വെട്ടിക്കുറക്കുന്നതും സമയത്ത് സംസ്ഥാനങ്ങൾക്ക് വിഹിതം നൽകാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് സിന്ധു പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയായ സമരത്തെ മാറ്റരുത്. സമരം ചർച്ചയിലൂടെ ഒത്തുതീർപ്പാക്കണമെന്ന സിന്ധുവിന്‍റെ പ്രസ്താവന ആശമാർ സ്വാഗതം ചെയ്തു. വേതന വർധനവ് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ നടത്തുന്ന സമരം 23-ാം ദിവസത്തിലാണ്.