ഇന്ന് സമ്പൂർണ ലോക്ഡൗൺ; അനുമതി അവശ്യസർവീസുകൾക്ക് മാത്രം

ഞായറാഴ്ച ലോക്ഡൗണും രാത്രികാല കർഫ്യൂവും വൈകാതെ പിൻവലിച്ചേക്കും

Update: 2021-09-05 00:50 GMT
Advertising

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ പൊലീസ് പരിശോധന കൂടുതല്‍ ശക്തമാക്കും. നഗരാതിർത്തി പ്രദേശങ്ങൾ ബാരിക്കേഡുകള്‍ വച്ച് പൊലീസ് പരിശോധന നടത്തും. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവീസ് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള വ്യാപാരസ്ഥാപനങ്ങൾ സമയക്രമവും കോവിഡ് പ്രോട്ടോകോളും കർശനമായി പാലിക്കേണ്ടതാണ്.

അതേസമയം ഇനി സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിക്കുമെന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയന്‍ നൽകി. ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന തരത്തിലുള്ള തീരുമാനങ്ങളെ കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

ഞായറാഴ്ച ലോക്ഡൗണും രാത്രികാല കർഫ്യൂവും പ്രായോഗികമല്ലെന്നാണ് ആരോഗ്യമേഖലയിലെ രാജ്യാന്തര വിദഗ്ധര്‍ അടക്കം സംസ്ഥാന സർക്കാരിനോട് അഭിപ്രായപ്പെട്ടത്. ഇതേതുടർന്നാണ് സംസ്ഥാന സർക്കാർ പുനരാലോചനക്ക് തയ്യാറാകുന്നത്. ഞായറാഴ്ച ലോക്ഡൗൺ ഇപ്പോൾ തുടരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും നീണ്ടു നിൽക്കാൻ സാധ്യതയില്ല. ചൊവ്വാഴ്ചത്തെ അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് പുനരാലോചന നടത്തുമെന്ന സൂചന മുഖ്യമന്ത്രി നൽകി.

സ്കൂളുകളും തിയേറ്ററുകളും അടക്കം വിവിധ മേഖലകൾ തുറക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും സർക്കാർ തലത്തിൽ നടക്കുന്നുണ്ട്. ഈ മേഖലകളുമായി ബന്ധപ്പെട്ട് ആൾക്കാരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News