കേഡര്‍മാര്‍ക്ക് ശമ്പളം, പാർട്ടി പരിപാടികളിൽ സ്റ്റേജില്‍ ആൾക്കൂട്ടം വേണ്ട.. കോണ്‍ഗ്രസില്‍ പ്രവര്‍ത്തന മാര്‍ഗരേഖ വരുന്നു
നേതാക്കൾ സ്വന്തം നിലയിൽ ഫ്ലക്സ് വെക്കുന്നതിനും വിലക്കുണ്ടാകും
കോൺഗ്രസിൽ പ്രവർത്തന മാർഗരേഖ വരുന്നു. കേഡർമാരായി നിശ്ചയിക്കുന്നവർക്ക് പ്രതിമാസം നിശ്ചിത തുക നൽകും. പാർട്ടി പരിപാടികളിൽ സ്റ്റേജുകളിൽ ആൾക്കൂട്ടത്തിന് നിയന്ത്രണം കൊണ്ടുവരും. നേതാക്കൾ സ്വന്തം നിലയിൽ ഫ്ലക്സ് വെക്കുന്നതിനും വിലക്കുണ്ടാകും.
സെമി കേഡര്‍ സംവിധാനമായി മാറ്റുമെന്നായിരുന്നു കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ഘട്ടം മുതല്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചത്. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിച്ചതിന് അവര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് പ്രവര്‍ത്തകര്‍ക്കായുള്ള മാര്‍ഗരേഖ അവതരിപ്പിച്ചത്. 2500 കേഡര്‍മാരെയാണ് നിശ്ചയിക്കുക. അവര്‍ക്ക് പ്രതിമാസം നിശ്ചിതതുക നല്‍കും.
പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് നടത്തണം. കല്യാണ, മരണ വീടുകളിലൊക്കെ സജീവമാകണം. പ്രദേശികമായ ക്രിയാത്മക ഇടപെടല്‍ നടത്തണം. പരസ്യ പ്രസ്താവനകള്‍ക്കും വിലക്കുണ്ട്.
മുല്ലപ്പള്ളി എഐസിസി ജനറല്‍ സെക്രട്ടറിയായേക്കും
എഐസിസി നേതൃത്വത്തിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കാൻ സാധ്യത. രാഹുൽ ഗാന്ധിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് മുല്ലപ്പള്ളി എഐസിസി നേതൃത്വത്തിലേക്ക് വരുന്നത്. ഉമ്മൻചാണ്ടിയെ ആന്ധ്ര പ്രദേശിന്‍റെ ചുമതലയിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്.
മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയപ്പോഴുള്ള ഫോര്‍മുല പ്രകാരമാണ് എഐസിസി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്‍ചാണ്ടിക്ക് അനാരോഗ്യം മൂലം പലപ്പോഴും എത്താന്‍ കഴിയാറില്ല. ഈ സാഹചര്യത്തില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ആന്ധ്രയിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് നീക്കം. നേരത്തെ രമേശ് ചെന്നിത്തലയെ എഐസിസി നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ മുല്ലപ്പള്ളിക്കാണ് കോണ്‍ഗ്രസ് നേതൃത്വം മുന്‍ഗണന നല്‍കുന്നത്.