കോവിഡ് വ്യാപനം; ശാസ്ത്രീയ മാർഗങ്ങളിലേക്ക് കടന്ന് സർക്കാർ

ലോക്ക്ഡൗൺ മാത്രം പരിഹാരമായി കാണാതെ രോഗത്തിന്‍റെ തോത് പരിശോധിക്കാനാണ് സർക്കാരിന്റെ പ്രധാന തീരുമാനം.

Update: 2021-08-25 01:15 GMT
Advertising

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ശാസത്രീയ മാർഗങ്ങളിലേക്കാണ് സർക്കാർ കടക്കുന്നത്. വാക്സിനേഷനും പരിശോധനകളും കൂട്ടുമ്പോൾ ജില്ലകളുടെ പ്രത്യേകതകൾ പരിഗണിക്കും. രോഗത്തിന്‍റെ ജനിതക പഠനത്തിനും ആരോഗ്യ വകുപ്പ് സജ്ജമാകുകയാണ്.

ലോക്ക്ഡൗൺ മാത്രം പരിഹാരമായി കാണാതെ രോഗത്തിന്‍റെ തോത് പരിശോധിക്കാനാണ് സർക്കാരിന്റെ പ്രധാന തീരുമാനം. ഇതിനായി ജില്ലകൾ തിരിച്ച് വിവിധ തരത്തിൽ പരിശോധനകൾ നടത്തും.

വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്‌സിനേഷൻ മികച്ച രീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കും. ബാക്കി പത്തു ജില്ലകളിൽ വ്യാപകമായ കോവിഡ് പരിശോധനയുണ്ടാകും. ആദ്യ ഡോസ് വാക്‌സിനേഷൻ 70 ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച ജില്ലകൾ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷൻ പൂർണമാക്കാനാണ് ശ്രമം.

ഇടുക്കി, പാലക്കാട്, കാസർകോഡ് ജില്ലകളിൽ വാക്സിനേഷന് ശേഷമുള്ള രോഗബാധ അഞ്ച് ശതമാനത്തിൽ കൂടുതലാണ്. ഈ ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. ഓരോ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലും എത്ര വാക്‌സിനേഷനുകൾ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായ ഈ തീരുമാനങ്ങളുടെ ഫലങ്ങൾക്കനുസരിച്ചാകും നിയന്ത്രണങ്ങളെ കുറിച്ച് സർക്കാർ ഇനി ആലോചിക്കുക.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News