സിപിഎമ്മിന്റെ മുസ്‌ലിം ഭീതി തന്ത്രത്തിൽ കൈ പൊള്ളി എൽഡിഎഫ്; ബിജെപിക്ക് നേട്ടമായി
വെള്ളാപ്പള്ളി ആർഎസ്എസിന്റെ നാവാണെന്നും അദ്ദേഹം നടത്തുന്ന വിദ്വേഷപ്രചാരണത്തിന്റെ ആത്യന്തിക നേട്ടം എൻഡിഎക്കാണെന്നും സിപിഎം നേതൃത്വത്തിന് തിരിച്ചറിയാനായില്ല
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ പേരിൽ മുസ്‌ലിം ഭീതി സൃഷ്ടിച്ച് നേട്ടം കൊയ്യാമെന്ന സിപിഎമ്മിന്റെ സ്വപ്‌നം തകർന്നടിഞ്ഞ തെരഞ്ഞെടുപ്പ് ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പുറത്തുവന്നിരിക്കുന്നത്. യുഡിഎഫിനെ നിയന്ത്രിക്കുന്നത് മുതൽ പഹൽഗാം ഭീകരാക്രമണം വരെ ജമാഅത്തെ ഇസ്‌ലാമിയുടെ തലയിലിട്ട് വലിയ ഭീതി സൃഷ്ടിക്കാനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎം നടത്തിയത്. എന്നാൽ അത് നേട്ടമായത് ബിജെപിക്കാണ് എന്ന് കൂടി തെളിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
മുസ്‌ലിം സമുദായത്തെയും മലപ്പുറം ജില്ലയേയും അടച്ചാക്ഷേപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നിരന്തരം പ്രശംസിക്കുകയും ആദരിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രിയും എൽഡിഎഫ് നേതാക്കളും സ്വീകരിച്ചത്. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗങ്ങൾക്ക് അംഗീകാരം നൽകുന്ന രീതിയിലായിരുന്നു സിപിഎം നിലപാട്. അയ്യപ്പസംഗമത്തിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു വെള്ളാപ്പള്ളി എത്തിയത്.
വെള്ളാപ്പള്ളി ആർഎസ്എസിന്റെ നാവാണെന്നും അദ്ദേഹം നടത്തുന്ന വിദ്വേഷപ്രചാരണത്തിന്റെ ആത്യന്തിക നേട്ടം എൻഡിഎക്കാണെന്നും സിപിഎം നേതൃത്വത്തിന് തിരിച്ചറിയാനായില്ല. എൽഡിഎഫ് കോട്ടകളായ കോർപറേഷനുകളിൽ പോലും അവർക്ക് വൻ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. കൊച്ചി, കണ്ണൂർ, കൊല്ലം കോർപറേഷനുകൾ യുഡിഎഫ് പിടിച്ചപ്പോൾ തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഭരണം നേടി. കൊല്ലം നഗരസഭയിൽ പതിറ്റാണ്ടുകൾക്ക് ശേഷമാണ് യുഡിഎഫ് ഭരണം പിടിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും മുനിസിപ്പാലിറ്റികളിലുമെല്ലാം യുഡിഎഫ് വൻ തിരിച്ചുവരവാണ് നടത്തിയത്.