സി.പി.എം ഓഫീസ് ആക്രമണം: പ്രതികളായ അഞ്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ പിടിയില്‍

കീഴടങ്ങിയത് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത എ.ബി.വി.പി പ്രവർത്തകർ

Update: 2022-08-28 14:22 GMT
Editor : ijas
Advertising

തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ പ്രതികളായ അഞ്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ പിടിയില്‍. എ.ബി.വി.പി പ്രവര്‍ത്തകരായ ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ് ആദ്യം പിടിയിലായത്. വൈകീട്ടോടെ രണ്ട് എ.ബി.വി.പി പ്രവർത്തകർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. വൈകീട്ട് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് രണ്ട് പ്രതികള്‍ കീഴടങ്ങിയത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത എ.ബി.വി.പി പ്രവര്‍ത്തകരാണ് ഇന്ന് കീഴടങ്ങിയത്. വഞ്ചിയൂരിൽ സിപിഎമ്മുമായുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായ പ്രതികള്‍. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയില്‍ നിന്ന് രാത്രി ഒന്നേകാലോടെയാണ് പ്രതികൾ പുറത്ത് പോയി ആക്രമണം നടത്തിയത്. പ്രതികൾ പുറത്തു പോകുന്നതിന്‍റെയും തിരികെയെത്തുന്നതിന്‍റെയും ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത് അന്വേഷണത്തില്‍ നിർണായകമായി.

സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച ബൈക്കുകള്‍ എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് കണ്ടെടുത്തു. ഫോണും പൊലീസ് ഇന്ന് കണ്ടെടുത്തു. ആക്രമണത്തിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. വഞ്ചിയൂരിൽ സംഘർഷമുണ്ടാക്കിയ സംഘമാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാൻ കാരണമായത്. ഇന്നത്തെ അഞ്ചു പേരുടെ അറസ്റ്റോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു.

എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തതിനുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വഞ്ചിയൂരിൽ സംഘർഷം ഉണ്ടായതിനു ശേഷം പ്രതികൾ ഉൾപ്പെട്ട സംഘം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്ന് രാത്രി ഒന്നേകാലോടെയാണ് പ്രതികൾ പുറത്ത് പോയി ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. അതെ സമയം സി.പി.എം ഓഫീസ് ആക്രമിച്ച കേസില്‍ എ.ബി.വി.പി പ്രവർത്തകർ പ്രതിയാണെന്ന് കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News