Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിൽ സിപിഎം അപകടകരമായ ചർച്ചചകൾക്ക് വഴിതുറക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. പാട്ടെഴുതിയ ആളുടെയും അണിയറ പ്രവർത്തകരുടെയും പേര് വിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് സിപിഎം ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതെന്നും ബൽറാം പറഞ്ഞു.
മറ്റെല്ലാ വിഷയങ്ങളിലുമെന്ന ഇതിനെയും വർഗീയ വത്കരിക്കുകയാണ് സിപിഎം എന്നും ബൽറാം വിമർശിച്ചു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സിപിഎം നടത്തുന്ന ഇത്തരം പ്രചാരണങ്ങളിൽ കേരളം ജാഗ്രത പുലർത്തണമെന്നും ബൽറാം കൂട്ടിച്ചേർത്തു. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കൽ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിനുപുറമെ സിപിഎം നേതാക്കളും അണികളും ഈ പാട്ടിനെ മുൻനിർത്തി സോഷ്യൽ മീഡിയയിൽ വർഗീയ പ്രചാരണങ്ങളും നടത്തുന്നുണ്ട്.
വി.ടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്:
''പോറ്റിയേ...' പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ് സിപിഎം വഴിതുറക്കുന്നത്.
പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നത് എന്നത് കാണാതിരിക്കാനാവില്ല. ഇതിനെ ഒരു വർഗ്ഗീയ വിഷയമാക്കുക എന്നതാണ് മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സിപിഎം ലക്ഷ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിയിൽ സമനില തെറ്റിയ സിപിഎം ഇക്കാര്യത്തിൽ കൈവിട്ട കളിയാണ് കളിക്കുന്നത്.
ജാഗ്രത പുലർത്തേണ്ടത് കേരളമാണ്.'