ബി.ജെ.പി സർക്കാർ ഫാസിസ്റ്റുകൾ അല്ലെന്ന സി.പി.എം പാർട്ടി കോൺഗ്രസ് നിലപാട് അപകടകരം: പി.കെ ഫിറോസ്

"ബി.ജെ.പി വിരുദ്ധ നിലപാടിൽ അല്‍പ്പമെങ്കിലും ആത്മാർഥത ബാക്കിയുണ്ടെങ്കിൽ എം.എ ബേബിയേയും രാമചന്ദ്ര പിള്ളയെയും തിരുത്താൻ സിപിഎം തയ്യാറാവണം"

Update: 2022-04-06 14:26 GMT
Editor : ijas
Advertising

കോഴിക്കോട് : മനുഷ്യത്വ വിരുദ്ധ സമീപനങ്ങൾ വെച്ച് പുലർത്തുകയും ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ നടപ്പിലാക്കുകയും വർഗ്ഗീയ പ്രസ്താവനകൾ നിരന്തരം തൊടുത്തു വിടുകയും ഇന്ത്യ ഹിന്ദുത്വ രാജ്യമാക്കുമെന്ന് പ്രഖ്യാപിക്കുകയും ആൾക്കൂട്ട കൊലപാതകങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ ഫാസിസ്റ്റു ഭരണകൂടമല്ലെന്ന് കണ്ണൂരിൽ വെച്ച് നടക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഎം പോളിറ്റ് ബ്യുറോ മെമ്പർമാരായ എസ്.രാമചന്ദ്ര പിള്ളയും എം.എ ബേബിയും പ്രസ്താവിച്ചത് അപകടകരമായ നിലപാടാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മുസ്‌ലിം, ക്രിസ്ത്യൻ സമുദായത്തെയും ദലിതരെയും മറ്റും നിരന്തരം വേട്ടയാടുന്ന ബിജെപിയെ വെള്ളപൂശിയുള്ള ഈ പ്രസ്താവന ഇരകളായ ഈ സമുദായങ്ങളോടുള്ള സി.പിഎമ്മിന്‍റെ സമീപനം കൂടിയാണ് വെളിവാക്കുന്നത്. താൻ ചെറുപ്പത്തിൽ ആർ.എസ്.എസ് ശാഖയിലും പോയിട്ടുണ്ടെന്ന രാമചന്ദ്ര പിള്ളയുടെ തുറന്നു പറച്ചിലും ഇദ്ദേഹം ആർ.എസ്.എസ് ശാഖ നടത്തിപ്പുകാരൻ ആണെന്ന ജന്മഭൂമി ലേഖനത്തോട് കാണിച്ച തണുപ്പൻ പ്രതികരണവും പാർട്ടി നേതൃത്വത്തിൽ സവർണ്ണ മേധാവിത്തം ഉണ്ടെന്ന സീതാറാം യെച്ചൂരിയുടെ തുറന്നു പറച്ചിലുമെല്ലാം ചേർത്ത് വായിക്കുമ്പോൾ ഫാസിസ്റ്റു സർക്കാരിനെ വെള്ളപൂശിയുള്ള ഇരുവരുടെയും പ്രസ്താവനകൾ ആകസ്മികമാണെന്ന് കരുതാൻ വയ്യെന്ന് അദ്ദേഹം തുടർന്നു.

കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ, വിശിഷ്യാ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് പലപ്പോഴും ബിജെപി അനുകൂല, ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് ഒട്ടേറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ബി.ജെ.പി വിരുദ്ധ നിലപാടിൽ അല്‍പ്പമെങ്കിലും ആത്മാർഥത ബാക്കിയുണ്ടെങ്കിൽ എം.എ ബേബിയേയും രാമചന്ദ്ര പിള്ളയെയും തിരുത്താൻ സിപിഎം തയ്യാറാവണമെന്ന് ഫിറോസ് കൂട്ടിച്ചേർത്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News