നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുൻ ഡി.ജി.പി ആർ.ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നുമാണ് ഹരജിയിൽ ഉളളത്

Update: 2022-07-14 01:25 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. തുടരന്വേഷണത്തിനുളള സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുൻ ഡി.ജി.പി ആർ.ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നുമാണ് ഹരജിയിൽ ഉളളത്.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ 2021 ജൂലായ് 19ന് മാറിയിട്ടുണ്ടെന്ന റിപ്പോർട്ട് ഇന്നലെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഹാഷ് വാല്യൂ മാറ്റത്തിൽ കൂടുതൽ അന്വേഷണം വേണം. അല്ലെങ്കിൽ വിചാരണയിൽ പ്രതിഭാഗത്തിന് പ്രതിരോധിക്കാൻ ഇത് അവസരമാകും. കൂടുതൽ വിവരങ്ങൾക്കായി റിപ്പോർട്ട് നൽകിയ ഫോറൻസിക് വിദഗ്ദ്ധന്റെ മൊഴിയെടുക്കേണ്ടതുണ്ട്. ദിലീപിനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന ഗുരുതരമായ ആരോപണം മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ ഉന്നയിച്ചതിനെക്കുറിച്ചും അന്വേഷിക്കണം.

തൃശൂരിലെ സിനിമ ലൊക്കേഷനിൽ ദിലീപും പൾസർ സുനിയും ഒരുമിച്ചു നിൽക്കുന്ന ചിത്രം ഫോട്ടോഷോപ്പിലൂടെ തയാറാക്കിയതാണെന്നും ആർ. ശ്രീലേഖ ആരോപിച്ചിരുന്നു. ദിലീപ് ജയിലിൽ കഴിഞ്ഞ സമയത്ത് ശ്രീലേഖ ജയിൽ ഡി.ജി.പിയായിരുന്നു. ആ നിലക്ക് ശ്രീലേഖയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹരജിയിൽ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News