'കെ റെയില്‍ പരിസ്ഥിതിക്ക് ദോഷം, ഒരിക്കലും ലാഭകരമല്ലാത്ത പദ്ധതി': സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം

കോവിഡ് പ്രതിസന്ധിയിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ മുൻഗണന നൽകേണ്ടത് കെ റെയിലിന് അല്ലെന്നായിരുന്നു വിമർശനം.

Update: 2021-12-16 14:18 GMT

കെ റെയിൽ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. കോവിഡ് പ്രതിസന്ധിയിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ മുൻഗണന നൽകേണ്ടത് കെ റെയിലിന് അല്ലെന്നായിരുന്നു വിമർശനം. പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണ്. ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും അഭിപ്രായമുയര്‍ന്നു.

പദ്ധതിയെ അനുകൂലിച്ച് സിപിഐയുടെ മേൽവിലാസം തകർക്കരുതെന്നും കൗൺസിലിൽ ആവശ്യമുയർന്നു. നമ്മളായി പദ്ധതിയെ തകർത്തു എന്ന് വരുന്നത് ആശാസ്യമല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മറുപടി. എൽഡിഎഫ് പ്രകടന പത്രികയിൽ പ്രാധാന്യം നൽകിയ പദ്ധതിയിൽ നിന്നും പിന്മാറാൻ കഴിയില്ലെന്നും കാനം മറുപടി നല്‍കി.

Advertising
Advertising

ആശങ്കകൾ സർക്കാർ പരിശോധിക്കുമെന്നും കാനം വിശദീകരിച്ചു. സംസ്ഥാന കൗണ്‍സിലിന് ശേഷം വാർത്താ സമ്മേളനത്തിലും കാനം രാജേന്ദ്രന്‍ പദ്ധതിയെ അനുകൂലിച്ചു. പദ്ധതിക്കെതിരെ നിൽക്കുന്ന യുഡിഎഫ് എംപിമാർ സംസ്ഥാനത്തോട് കാട്ടുന്നത് കൊടും വഞ്ചനയാണെന്ന് കാനം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിലും കെ റെയിലിനെതിരെ വിമർശനമുയർന്നിരുന്നു.

മെട്രോമാൻ ഇ ശ്രീധരനും വിമര്‍ശനം ഉന്നയിച്ചു. വീരവാദങ്ങളോ വ്യാജ വാഗ്ദാനങ്ങളോ നൽകിയിട്ട് കാര്യമില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല. പദ്ധതി ആവശ്യമാണ് എന്ന് തന്നെയാണ് തന്റെയും അഭിപ്രായം. പക്ഷേ ശരിയായി പഠനം നടത്തി, അതിന് വേണ്ട മുഴുവൻ പണവും കണ്ടെത്തി, പ്രാപ്തരായ ആളുകളുടെ മേൽനോട്ടത്തിൽ മാത്രമേ പദ്ധതി നടത്താവൂ. സാങ്കേതികമായ എല്ലാ വശങ്ങളും പരിശോധിച്ച്, പരിസ്ഥിതിക്കും അന്തരീക്ഷത്തിനും പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ പദ്ധതി നടത്താവൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് എംപിമാരും കെ റെയിലിനെതിരെ രംഗത്തെത്തി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News