'ഇല്ലാത്ത മാനദണ്ഡങ്ങൾ സംസ്ഥാനങ്ങളിൽ അടിച്ചേൽപ്പിക്കരുത്'; നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിന് വിമർശനം

'സംസ്ഥാനത്തിന്റെ നിയമപരമായ അവകാശങ്ങൾ കവർന്നെടുക്കുന്നത് ഫെഡറലിസത്തിന് ചേർന്നതല്ല'

Update: 2023-01-23 04:30 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: നിയമസഭയുടെ എട്ടാം സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനും വിമർശനം. കേന്ദ്രസർക്കാർ ഇല്ലാത്ത മാനദണ്ഡങ്ങൾ സംസ്ഥാനങ്ങളിൽ അടിച്ചേൽപ്പിക്കരുതെന്നും ശക്തമായ രാജ്യത്തിന് ശക്തമായ കേന്ദ്രവും സംസ്ഥാനങ്ങളും വേണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിൽ പറഞ്ഞു. 'സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമപരമായ ഇടം ഭരണഘടന നൽകുന്നുണ്ട്. സംസ്ഥാനത്തിന്റെ നിയമപരമായ അവകാശങ്ങൾ കവർന്നെടുക്കുന്നത് ഫെഡറലിസത്തിന് ചേർന്നതല്ല'. സാമൂഹിക രംഗത്ത് സംസ്ഥാനങ്ങൾക്ക് വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.

'സാമ്പത്തിക സ്ഥിതിയും ശക്തമാകണം. അതിന് വാങ്ങൽ ശേഷി വർധിപ്പിക്കണം. വാങ്ങൽ പരിധി തടഞ്ഞാൽ അത് വിദ്യാഭ്യാസം ആരോഗ്യം അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ സംസ്ഥാനത്തിന്റെ ഇടപെടലുകൾ പരിമിതപ്പെടുത്തും. സാമ്പത്തിക അച്ചടക്കം ശരിയായ രീതിയിൽ ഏർപ്പെടുത്തണം'. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാനുള്ള ശ്രമം നടക്കുന്നെന്നും ഗവർണർ പറഞ്ഞു.

സംസ്ഥാനത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്രത്തെ പരോക്ഷമായി വിമർശിച്ചുമായിരുന്നു നയപ്രഖ്യാപനം നടത്തിയത്. 'റേഷൻ കാർഡ് 100 ശതമാനവും ആധാറുമായി ലിങ്ക് ചെയ്ത ആദ്യ സംസ്ഥാനമാണ് കേരളം. ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നും വിദ്യാഭ്യാസ കറിക്കുലം പരിഷ്‌ക്കരിക്കുമെന്നും ഗവർണർ പറഞ്ഞു. കേരളത്തിൽ ശിശുമരണ നിരക്ക് വളരെ കുറവാണ്'. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ഗവർണർ പറഞ്ഞു

നയപ്രഖ്യാപനത്തിനായി രാവിലെ ഒമ്പത് മണിയോടെ സഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് സ്വീകരിച്ചത്. സർക്കാറും ഗവർണറും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. ഗവർണർ സർക്കാർ ഭായ് ഭായ്, ഇടനിലക്കാർ സജീവം ഗവർണർ-സർക്കാർ ഒത്തുകളി, ആർ.എസ്.എസ് നോമിനിയുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കി, എൽ.ഡി.എഫ്-ബി.ജെ.പി-ഗവർണർ കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്ത് തുടങ്ങിയ കാര്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

ഇന്ന് മുതൽ മാർച്ച് 30 വരെ 33 ദിവസമാണ് സഭ ചേരുന്നത്. രാവിലെ 9 മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭ തുടങ്ങും. മാറ്റങ്ങൾ ഒന്നും നിർദേശിക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനപ്രസംഗം അംഗീകരിച്ച് സംസ്ഥാന സർക്കാരിന് തിരിച്ചയച്ചത്. ജനുവരി 25, ഫെബ്രുവരി 1,2 തീയതികളിൽ നയപ്രഖ്യാപന ചർച്ചയാണ്. ഫെബ്രുവരി 6 മുതൽ 8 വരെ ബജറ്റിന്മേലുള്ള പൊതുചർച്ചയും ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെ ധനാഭ്യർത്ഥന ചർച്ച ചെയ്ത് പാസ്സാക്കുന്നതുമാണ്.

Full View
Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News