കേരളത്തിന് ഇനി ക്യൂബയുടെ ആരോഗ്യസേവനം; അംബാസഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

അന്താരാഷ്ട്രതലത്തിൽ ആരോഗ്യ മേഖലയിലെ സഹകരണത്തിൽ ക്യൂബയ്ക്ക് വലിയ അനുഭവസമ്പത്തുണ്ടെന്നും ചെഗുവേരയുടെ കാലം മുതലുള്ളതാണതെന്നും ക്യൂബൻ അംബാസഡർ അലജാൻഡ്രോ സിമാൻകസ് മറിൻ

Update: 2022-07-26 12:09 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ക്യൂബൻ അംബാസഡർ അലജാൻഡ്രോ സിമാൻകസ് മറിൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച.

അന്താരാഷ്ട്രതലത്തിൽ ആരോഗ്യ മേഖലയിലെ സഹകരണത്തിൽ ക്യൂബയ്ക്ക് വലിയ അനുഭവസമ്പത്തുണ്ടെന്ന് ക്യൂബൻ അംബാസിഡർ പറഞ്ഞു. ചെഗുവേരയുടെ കാലം മുതലുള്ളതാണത്. ജനറൽ മെഡിസിൻ, സ്‌പെഷാലിറ്റി മെഡിസിൻ എന്നീ രംഗങ്ങളിൽ കേരളവുമായി സഹകരിക്കാനാകും. മെഡിക്കൽ ടെക്‌നോളജി, മെഡിക്കൽ ഉപകരണങ്ങൾ എന്നീ മേഖലകളുമുണ്ട്. ക്യൂബ വികസിപ്പിച്ച പ്രത്യേകതരം ഔഷധങ്ങളെ പറ്റിയുള്ള ചർച്ചയും കൂടിക്കാഴ്ചയിൽ നടന്നു. ഇക്കാര്യത്തിൽ കൂട്ടായ ഗവേഷണത്തിനുള്ള ചർച്ച നടന്നു.

കായിക മേഖലയിൽ സഹകരണത്തിന് വലിയ സാധ്യതകളാണുള്ളത്. നമ്മുടെ കായികതാരങ്ങളെ ക്യൂബൻ കോച്ചുകൾ പഠിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തു. ആരോഗ്യം, ശാസ്ത്രസാങ്കേതിക രംഗം, ഉന്നത വിദ്യാഭ്യാസം, കൃഷി എന്നിവയിൽ കൂടുതൽ ചർച്ചകൾ നടത്തി എന്തൊക്കെ സഹകരണം സാധ്യമാകുമെന്ന് കണ്ടെത്തും. സാംസ്‌കാരിക വിനിമയത്തിനുള്ള സന്നദ്ധതയും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ദാരിദ്ര്യ നിർമാർജനം ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് നയങ്ങൾ പ്രായോഗികമാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തെ അംബാസഡർ അലജാൻഡ്രോ അഭിനന്ദിച്ചു. കേരളത്തിൽനിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം അബ്രഹാം, ഡൽഹിയിലെ കേരളത്തിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി, ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാതോമസ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിതാ റോയി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Summary: Cuban Ambassador to India Alejandro Simancas Marin met Chief Minister Pinarayi Vijayan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News