കുസാറ്റ് അപകടം: ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

സമഗ്ര അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകാനാണ് നിര്‍ദേശം.

Update: 2023-11-25 18:21 GMT
Editor : rishad | By : Web Desk

കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍  ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവർക്കാണ് ചുമതല. സമഗ്ര അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകാനാണ് നിര്‍ദേശം.

മരിച്ച നാല് പേരില്‍ മൂന്ന് പേര്‍ വിദ്യാര്‍ഥികളാണ്. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ്, പാലക്കാട് സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. ഇതില്‍ ആല്‍വിന്‍ ജോസഫ് സുഹൃത്തിനൊപ്പം പരിപാടിക്കെത്തിയതായിരുന്നു.നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസിലെ ആഘോഷ പരിപാടികൾ ഒഴിവാക്കി.

Advertising
Advertising

പരുക്കേറ്റവർ കളമശേരി മെഡിക്കൽ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. രണ്ടു പെൺകുട്ടികളുടെ നില അതീവഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹം കളമേശരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. 

ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ദുരന്തം. സ്കൂൾ ഓഫ് എൻജിനീയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.   

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News