'ഡി.എഫ്.ഒ യുടെ അളിയനാണോ അരിക്കൊമ്പന്‍'; വനം വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി

''വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകൾക്ക് ഓമനപ്പേരുകളിട്ട് ആനന്ദം കൊളളുകയാണ്''

Update: 2023-01-29 08:02 GMT

cv varghese

Advertising

ഇടുക്കി: ഇടുക്കിയിലെ വന്യമൃഗശല്യത്തിൽ വനംവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകൾക്ക് ഓമനപ്പേരുകളിട്ട് ആനന്ദം കൊളളുകയാണ്. ഡി.എഫ്.ഒ യുടെ അളിയനാണോ അരിക്കൊമ്പനെന്നും സി.വി.വർഗീസ് പരിഹസിച്ചു.

കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.സി.പി.എം.ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ശാന്തൻപാറ,ചിന്നക്കനാൽ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരി ക്കൊമ്പൻ, ചക്കക്കൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാരെ നാട് കടത്തണമെന്നാണ് പ്രധാന ആവശ്യം. ഇതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനു പകരം വനം വകുപ്പ് ഉദ്യോഗസ്ഥർ എ.സി. റൂമുകളിൽ വിശ്രമിക്കുകയാണെന്നും അക്രമകാരികളായ ആനകളെ ഓമനപ്പേരിട്ട് ആനന്ദം കൊള്ളുകയാണെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്ത സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖാമൂലം ഉറപ്പ് നൽകും വരെ പ്രതിഷേധം തുടരാനാണ് സി.പി.എം. തീരുമാനം.അക്രമകാരികളായ ആനകളെ മാറ്റുന്നതിന് ശിപാർശ നൽകുമെന്നും ഈ മാസം 31 ന് മന്ത്രിതല ചർച്ച നടത്തുമെന്നും വനം വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. ഇതിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News