'ഭരണത്തിലെത്തുമെന്ന് തോന്നിയപ്പോഴുള്ള കലാപമാണ് കോൺഗ്രസിലേത്'; കെപിസിസി അധ്യക്ഷ ചർച്ചയിൽ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാർത്തകൾ തള്ളി ദീപിക
ഞങ്ങൾക്ക് ഇത്ര മന്ത്രി വേണം ,കെപിസിസി അധ്യക്ഷ പദവി വേണം എന്നൊന്നും പറയാൻ കത്തോലിക്കാ സഭയില്ലെന്നും മുഖപ്രസംഗം
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചർച്ചയിൽ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാർത്തകൾ തള്ളി ദീപിക. കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചാണ് ദീപികയുടെ മുഖപ്രസംഗം.
ഭരണത്തിൽ എത്തുമെന്ന് തോന്നിയപ്പോഴുള്ള കലാപമാണ് കോൺഗ്രസിൽ. ഞങ്ങൾക്ക് ഇത്ര മന്ത്രി വേണം ,കെപിസിസി അധ്യക്ഷ പദവി വേണം എന്നൊന്നും പറയാൻ കത്തോലിക്കാ സഭയില്ല. അധ്യക്ഷന്‍റെ മതമല്ല, പാർട്ടിയുടെ മതേതരത്വം ആണ് മുഖ്യമെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.
'അധ്യക്ഷന്റെ മതമല്ല, മതേതരത്വമാണ് മുഖ്യം' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത് . 'ഒരുമതത്തിനുവേണ്ടിയുമല്ലാതെ ജാതി-മത ഭേദമന്യേ എല്ലാവർക്കും വേണ്ടി നിലകൊള്ളുക.ഏതായാലും ഞങ്ങൾക്കിത്ര മന്ത്രി വേണം,കെപിസിസി പ്രസിിഡന്റ് വേണം എന്നൊന്നും പറയാൻ കത്തോലിക്ക സഭ ഉദ്ദേശിക്കുന്നുമ്ടാവില്ല. സ്ഥാനമാനങ്ങളുടെ വീതംവെപ്പിനേക്കാൾ,വിവേചനം കൂടാതെ നീതി വിതരണം ചെയ്യുന്നതിലാണ് കാര്യം.അത് ഉറപ്പാക്കിയാൽ മതി.അധ്യക്ഷന്റെ മതമല്ല,പാർട്ടിയുടെ മതേതരത്വമാണ് പ്രധാനം.മുഖ്യമന്ത്രിയുടെ പാർട്ടി മേധാവിത്വമല്ല,ഭരണഘടനാ വിധേയത്വമാണ് പ്രധാനമെന്നും' എഡിറ്റോറിയലിൽ പറയുന്നു.
അതേസമയം, കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് കെ.സുധാകരനെ മാറ്റുന്നത് കരുതലോടെ മതിയെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. പുനഃസംഘടനയുടെ ഭാഗമായി പദവിയിൽ നിന്നും മാറേണ്ടി വരുമെന്ന് സുധാകരനെ സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചിരുന്നു.അഹമ്മദാബാദ് സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് വിവരം കൈമാറിയത്.എന്നാൽ മാറണമെന്ന ആവശ്യം ഹൈക്കമാൻഡ് തന്നോട് പറഞ്ഞിട്ടില്ലെന്നാണ് സുധാകരൻ ആവർത്തിക്കുന്നത്.