ഓണറേറിയം വർധനവ് പ്രഖ്യാപിച്ചെങ്കിലും അയയാതെ ആശമാര്‍; അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും
സെക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം തുടരാനാണ് നിലവിലെ സംഘടനയുടെ തീരുമാനം
Photo| MediaOne
തിരുവനന്തപുരം: സർക്കാർ 1000 രൂപ ഓണറേറിയം വർധനവ് പ്രഖ്യാപിച്ചെങ്കിലും അയയാതെ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. സംഘടന വിളിച്ച് ചേർത്ത അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. സെക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം തുടരാനാണ് നിലവിലെ സംഘടനയുടെ തീരുമാനം. സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷമായിരിക്കും പുതിയ സമര രീതികളെ കുറിച്ച് തീരുമാനം ഉണ്ടാവുക. ഓണറേറിയം ഇരുപത്തി ഒന്നായിരം രൂപയാക്കുക എന്നാവശ്യപ്പെട്ടിടത്ത് നിന്നാണ് 1000 രൂപയുടെ വർദ്ധനവ് ആശമാർക്ക് ഉണ്ടായിരിക്കുന്നത് .
1000 രൂപ എത്രയോ ചെറിയ തുക എന്നായിരുന്നു ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആദ്യ പ്രതികരണം.വിരമിക്കൽ അനുകൂലമായി 5 ലക്ഷം രൂപ നൽകുക പെൻഷൻ നൽകുക എന്നിവയായിരുന്നു സമര ആവശ്യങ്ങളും സർക്കാർ പരിഗണിച്ചിട്ടില്ല. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സമരം തുടരാനുള്ള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്‍റെ നിലവിലെ തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിൽ നിന്ന് സമരമവസാനിപ്പിച്ച് മറ്റ് സമര രീതികൾ സ്വീകരിക്കുമോ എന്ന കാര്യത്തിലും ഇന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വ്യക്തത ഉണ്ടാകും. ഫെബ്രുവരി 10 ന് ആരംഭിച്ച സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം ഇന്ന് 264-ാം ദിവസമാണ്.