Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് ആചാരപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. നിലപാട് പുനഃപരിശോധിക്കുമെന്ന സൂചനനല്‍കി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പി.എസ്.പ്രശാന്ത് പറഞ്ഞു.
അയ്യപ്പ സംഗമത്തിലൂടെ ശബരിമലയെ ആഗോള തലത്തില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും പി. എസ് പ്രശാന്ത് വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശവിഷയത്തില്‍ സുപ്രീംകോടതിയിലെ നിലപാട് തിരുത്തുന്ന വിഷയത്തില്‍ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ശബരിമലയുടെ ആചാരം അനുഷ്ഠാനം എന്നിവ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും. നിയമവിധേയമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും 4 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.പിഎസ് പ്രശാന്ത് അറിയിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സംഗമത്തില്‍ സ്വീകരിക്കും.
മത സാമുദായ സംഘടനകളുടെ പിന്തുണ ആഗോള സംഗമത്തിന് കിട്ടുന്നു. അത് സന്തോഷകരമാണ്. പരിപാടിക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു ശബരിമല പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.