'പൊലീസ് എറിഞ്ഞുകൊടുത്തു, ഡിവൈഎഫ്ഐക്കാർ മർദിച്ചു'; ആക്രമണത്തിനിരയായ ഡിഎസ്എ പ്രവർത്തകർ

ഡിവൈഎഫ്ഐ പ്രവർത്തകർ ആളുമാറി സിപിഎം പ്രവർത്തകനെ പോലും മർദിച്ചെന്നും ഇരുവരും കൂട്ടിച്ചേർത്തു.

Update: 2023-12-09 07:45 GMT
Advertising

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിലെ നവകേരള സദസ് വേദിക്ക് സമീപം ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനമേറ്റ ഡിഎസ്എ പ്രവർത്തകർ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത പൊലീസാണ് തങ്ങളെ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വിട്ടുകൊടുത്തതെന്ന് മർദനമേറ്റ ഡിഎസ്എ പ്രവർത്തകർ മീഡിയവണിനോട് പറഞ്ഞു.

ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനത്തിൽ പരിക്കേറ്റ ഡിഎസ്എ പ്രവർത്തകരായ ഹനീനും റിജാസും എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വേദിക്ക് പുറത്ത് ലഘുലേഖ വിതരണം ചെയ്ത് പ്രതിഷേധിക്കുന്നതിനിടെയാണ് ഡിഎസ്എ പ്രവർത്തകരായ ഹനീനും റിജാസും മർദനമേറ്റത്.

പൊലീസ് നേക്കിനിൽക്കെ നൂറോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ അരമണിക്കൂർ നേരം മർദിച്ചു. വേദിക്ക് പുറത്ത് പ്രതിഷേധിച്ച തങ്ങളെ പൊലീസാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എറിഞ്ഞു കൊടുത്തത്. ബോധം നഷ്ടമായതിന് ശേഷമാണ് മർദനം അവസാനിപ്പിച്ചതെന്നും യുവാക്കൾ പറഞ്ഞു.

മർദനം അവസാനിച്ച ശേഷം മാത്രമാണ് പൊലീസ് ഇടപ്പെട്ടത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം രാത്രി ഒരു മണിക്കാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആളുമാറി സിപിഎം പ്രവർത്തകനെ പോലും മർദിച്ചെന്നും ഇരുവരും കൂട്ടിച്ചേർത്തു.

അതേസമയം, കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരിയത്തറയുടെ വീട്ടിലും ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമണം നടത്തി. പൊലീസ് നോക്കി നിൽക്കെയായിരുന്നു ഈ അക്രമണവും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News