യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തൊഴിൽ തട്ടിപ്പ്

കണ്ണൂർ തളിപ്പറമ്പിലെ ഏജൻസിയുടെ തട്ടിപ്പിന് ഇരയായത് നൂറോളം പേർ

Update: 2023-01-04 17:24 GMT

കണ്ണൂർ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ഏജൻസി കോടികൾ തട്ടിയതായി പരാതി. തൊഴിൽ തട്ടിപ്പിന് ഇരയായ വയനാട് ബത്തേരി, തൊടുവട്ടി സ്വദേശി അനൂപ് ടോമി എന്ന 27 കാരൻ ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ ഡിസംബർ 27നായിരുന്നു അനൂപ് ടോമി ആത്മഹത്യ ചെയ്തത്. സ്വകാര്യ വ്യക്തികളിൽ നിന്നടക്കം വായ്പ വാങ്ങി 6 ലക്ഷത്തോളം രൂപയാണ് അനൂപ് ഏജൻസിക്ക് കൈമാറിയത്. എന്നാൽ വൈകാതെ കബളിപ്പിക്കൽ മനസ്സിലായി. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും മറുപടി പോലും ലഭിച്ചില്ല. പിന്നാലെ ഏജൻസി പൂട്ടി ഉടമ മുങ്ങി. കടം വാങ്ങിയവർ പണം തിരികെ ചോദിച്ചതോടെ ഈ യുവാവിന് മുന്നിൽ പിടിച്ചു നിൽക്കാൻ മറ്റ് വഴികൾ ഒന്നും ഉണ്ടായില്ല.

Advertising
Advertising

 ചിറവക്കിലെ സ്റ്റാർ ഹൈറ്റ്‌സ് കൺസൾട്ടൻസിയെന്ന ട്രാവൽ ഏജൻസിയുടെ തട്ടിപ്പിനിരയായത് ഇത്തരത്തിൽ നൂറോളം പേരാണ്. 4 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയാണ് പലർക്കും നഷ്ടപ്പെട്ടത്. ആദ്യം ബെൽജിയത്തിലേക്ക് ആയിരുന്നു തൊഴിൽ വാഗ്ദാനം.  പിന്നെ യുകെ. ഐഎൽടിഎസ് യോഗ്യത ഇല്ലാത്ത തന്നെ തൊഴിൽ വിസ ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി വിശ്വസിപ്പിച്ച് പല രേഖകകളും ഉദ്യോഗാർഥികൾക്ക് നൽകിയെങ്കിലും എല്ലാം വ്യാജമായിരുന്നു. ഏജൻസി ഉടമ പി പി കിഷോറിനെതിരെ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തട്ടിപ്പിനിരയായവർ കണ്ണൂർ റെയിഞ്ച് ഡിഐജി രാഹുൽ ആർ നായർക്ക് പരാതി നൽകിയത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News