'എനിക്ക് ഇൻഡിഗോക്കാർ പുരസ്‌കാരം തരേണ്ടതായിരുന്നു. അവരുടെ വിമാനത്തിന് ചീത്തപ്പേരില്ലാതാക്കിയത് ഞാനാണ്'; വിമാനവിലക്കിൽ ഇ.പി ജയരാജൻ

സംഭവവുമായി ബന്ധപ്പെട്ട് ട്രോളിറക്കുന്നത് ചില മനോരോഗികളാണെന്നു എൽ.ഡി.എഫ് കൺവീനർ

Update: 2022-07-19 08:23 GMT
Advertising

തങ്ങളുടെ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ അതിക്രമം നടക്കുന്നത് തടഞ്ഞ തനിക്ക് ഇൻഡിഗോ കമ്പനി പുരസ്‌കാരമാണ് തരേണ്ടിയിരുന്നതെന്നും എന്നാൽ മൂന്നാഴ്ചത്തെ യാത്ര വിലക്കാണ് അവർ തന്നതെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ലാൻഡ് ചെയ്ത ഉടനെ പ്രതിഷേധക്കാർ മുഖ്യമന്ത്രിക്കെതിരെ ചാടിയപ്പോൾ രണ്ടു സീറ്റുകൾക്കിടയിൽ നിന്ന് താനാണ് അവരെ തടഞ്ഞതെന്നും വിമാന കമ്പനി തനിക്ക് വിലക്കേർപ്പെടുത്തിയെങ്കിൽ താൻ അവർക്കും വിലക്കേർപ്പെടുത്തിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചില കോൺഗ്രസ് എം.പിമാർ ഇടപെട്ടിട്ട് കമ്പനിക്ക് പരാതി നൽകിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ഇതവർക്ക് പറ്റിയ പിശകാണെന്നും വ്യക്തമാക്കി. മാധ്യമങ്ങളിൽ വാർത്ത കണ്ടാണ് തനിക്ക് വിലക്കേർപ്പെടുത്തിയ വിവരം അറിഞ്ഞതെന്നും നേരത്തെ തനിക്ക് അവരയച്ച കത്തിന് മറുപടി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പരിശോധിച്ച ശേഷമാണ് വിലക്കുള്ള വിവരം തിരിച്ചറിഞ്ഞതെന്നും ഇ.പി ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് ട്രോളിറക്കുന്നത് ചില മനോരോഗികളാണെന്നും അദ്ദേഹം പരിഹസിച്ചു.

താൻ ആരാണെന്ന് അന്വേഷിക്കാൻ ഇൻഡിഗോ തയ്യാറായില്ലെന്നും ഇൻഡിഗോ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കണ്ണൂരിൽ നിന്ന് മറ്റ് ആഭ്യന്തര സർവീസുകളുടെ പരിമിതി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ ആക്രമിച്ച് വാർത്ത സൃഷ്ടിക്കുകായായിരുന്നു കോൺഗ്രസ് പദ്ധതിയെന്നും അവരല്ലാതെ വിമാനത്തിൽ ഇത്തരം വൃത്തികേട് കാണിക്കില്ലെന്നും ഇ.പി പറഞ്ഞു. നടപടി ആസൂത്രിതമായിരുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നതെന്നും ശബരിനാഥിന്റെ ഇടപെടൽ സംബന്ധിച്ച് പൊലീസിന് തെളിവുകൾ കിട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 18 ക്രിമിനൽ കേസുകളിലെ പ്രതിയായ ഫർസിൻ മജീദിന് 36,000 രൂപ മുടക്കി ഡിസിസിയിൽ നിന്ന് ടിക്കറ്റെടുത്ത് നൽകുകയായിരുന്നുവെന്നും ആർ.എസ്.എസ്സുകാർ തലയ്ക്ക് വില പറഞ്ഞ അതീവ സുരക്ഷയുള്ള മുഖ്യമന്ത്രിയായിരുന്നു യാത്രക്കാരനെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിവീഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് ഇ.പി ജയരാജന് ഇൻഡിഗോ മൂന്നാഴ്ച യാത്രാവിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ മൂന്നാഴ്ചയല്ല ഇനി മേലിൽ ഇൻഡിഗോയുടെ വിമാനത്തിൽ കയറില്ലെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം. ഇ.പി ജയരാജനെ വിലക്കിയത് ഇൻഡിഗോ പുനഃപരിശോധിക്കണമെന്ന് സിപിഎം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വസ്തുതകൾ പൂർണമായും പരിശോധിക്കാതെയാണ് ഇൻഡിഗോയുടെ നടപടി. മുഖ്യമന്ത്രിയെ പ്രതിഷേധക്കാർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുകയാണ് ജയരാജൻ ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.


Full View

LDF Convenor EP Jayarajan said that he should have been awarded by Indigo for stopping the violence against the Chief Minister inside their plane

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News