' 9 വര്‍ഷം അവിടെ ജോലി ചെയ്തു, ശമ്പളം വെറും 35000,പണിയെടുത്ത് ഒരു ഭ്രാന്തനെപ്പോലെയായി ഞാന്‍'; തൊഴില്‍ പീഡനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്‍ഫോസിസ് മുന്‍ ജീവനക്കാരന്‍
2017ൽ ഇൻഫോസിസ് വിട്ട യുവാവ് ഇപ്പോള്‍ ബെംഗളൂരു ആസ്ഥാനമായുള്ള ഇക്കോസ്പേസ് എന്ന ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്
ബെംഗളൂരു: കടുത്ത സമ്മര്‍ദം മൂലം ജോലി ഉപേക്ഷിക്കേണ്ടി വന്ന ഇന്‍ഫോസിസ് മുന്‍ജീവനക്കാരനായ ഭൂപേന്ദ്ര വിശ്വകര്‍മ എന്ന യുവാവിന്‍റെ പോസ്റ്റ് ഈയിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കുടുംബത്തിന്‍റെ അത്താണിയായിരുന്ന ഭൂപേന്ദ്ര മറ്റൊരു ജോലി കിട്ടുന്നിന് മുന്‍പെയാണ് ഇന്‍ഫോസിസിന്‍റെ പടിയിറങ്ങിയത്. സാമ്പത്തിക നേട്ടമില്ലാത്തതും കരിയറില്‍ വളര്‍ച്ചയില്ലാത്തതുമാണ് ജോലി ഉപേക്ഷിക്കാനുള്ള കാരണങ്ങളായി ഭൂപേന്ദ്ര ചൂണ്ടിക്കാട്ടിയത്. ഇപ്പോിതാ മറ്റൊരു മുന്‍ ജീവനക്കാരനും ഇന്‍ഫോസിസിലെ തൊഴില്‍പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. റെഡ്ഡിറ്റിലൂടെയാണ് തുറന്നുപറച്ചില്‍.
തൊഴിലിടത്തെ 'ചങ്ങലയില്ലാത്ത അടിമത്തം' എന്ന് വിശേഷിപ്പിച്ച പേര് വെളിപ്പെടുത്താത്ത മുന്‍ ജീവനക്കാരന്‍ 9 വര്‍ഷത്തെ തന്‍റെ ഇന്‍ഫോസിസ് ജീവിതത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്. 2017ൽ ഇൻഫോസിസ് വിട്ട യുവാവ് ഇപ്പോള്‍ ബെംഗളൂരു ആസ്ഥാനമായുള്ള ഇക്കോസ്പേസ് എന്ന ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വൈറലായ തൻ്റെ പോസ്റ്റിൽ, ഇൻഫോസിസിനെ നിലവിലെ ജോലിസ്ഥലവുമായി താരതമ്യപ്പെടുത്തി കമ്പനിയുടെ കോർപ്പറേറ്റ് സംസ്കാരത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് യുവാവ്. 2008ലാണ് ഇയാള്‍ ഇന്‍ഫോസിസില്‍ ജോലിക്ക് കയറുന്നത്. തുടക്ക കാലത്ത് തനിക്ക് വളരെ തുച്ഛമായ ശമ്പളമാണ് ലഭിച്ചിരുന്നതെന്ന് യുവാവ് പറയുന്നു. ടെക് കമ്പനിയിലെ തൻ്റെ അവസാന ശമ്പളം പ്രതിമാസം 35,000 രൂപയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതേസമയം ഇന്ന് അതിന്‍റെ 400 ശതമാനം കൂടുതലാണ് തന്‍റെ ശമ്പളമെന്നും പ്രതിമാസം 1.7 ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്നും യുവാവ് പറയുന്നു.
ഇന്‍ഫോസിസിലെ തന്‍റെ പഴയ സഹപ്രവര്‍ത്തകരെ പുതിയ കമ്പനിയിലേക്ക് റഫർ ചെയ്യുമ്പോഴെല്ലാം, അവർക്ക് സാധാരണയായി ശമ്പളത്തിൽ 80-100 ശതമാനം വർധനവ് ലഭിക്കാറുണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ച ആനുകൂല്യങ്ങളൊന്നും ഇന്‍ഫോസിസില്‍ ഉണ്ടായിരുന്നില്ലെന്നും ഇപ്പോഴുള്ള കമ്പനിയില്‍ ട്രാന്‍സ്പോര്‍ട്ടേഷനും പാര്‍ക്കിംഗും സൗജന്യമാണെന്നും യുവാവ് വിശദീകരിക്കുന്നു. '' കമ്പനിയിലേക്ക് പോയ് വരാനായി പ്രതിമാസം 3200 രൂപയാണ് ചെലവഴിക്കേണ്ടി വന്നത്. പാര്‍ക്കിംഗിനായി പ്രത്യേക ഫീസ് നല്‍കേണ്ടി വന്നു. കാന്‍റീനിലും ഇന്‍ഫോസിസില്‍ കഴുത്തറപ്പന്‍ വിലയാണ് ഈടാക്കിക്കൊണ്ടിരുന്നത്. ഒരു ജ്യൂസിന് മറ്റ് കമ്പനികളിലെ കാന്‍റീനുകളില്‍ 15-20 രൂപ നിരക്കില്‍ ലഭിക്കുമ്പോള്‍ ഇന്‍ഫോസിസില്‍ 40 രൂപയാണ് ഈടാക്കിയിരുന്നത്.
പ്രമോഷന്‍ എന്നത് ഇന്‍ഫോസിസില്‍ ഒരു സ്വപ്നം മാത്രമാണെന്നും മുന്‍ജീവനക്കാരന്‍ വെളിപ്പെടുത്തുന്നു. കമ്പനി 4B മുതൽ 4A വരെയുള്ള ഉപതലങ്ങളിൽ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയെങ്കിലും ശമ്പള വര്‍ധനവോ പ്രത്യേക ചുമതലയോ നല്‍കിയില്ല. ഇൻഫോസിസിൽ ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് 90 ദിവസത്തെ നോട്ടീസ് പിരീഡായിരുന്നു, ഇത് ജോലി മാറുന്നതിനുള്ള തടസ്സമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജീവനക്കാരൻ ചേരുന്നതിന് മൂന്ന് മാസം കാത്തിരിക്കാൻ പല തൊഴിലുടമകളും തയ്യാറാകില്ലെന്നും യുവാവ് പറയുന്നു. ഇന്‍ഫോസിസിലെ കര്‍ക്കശമായ സമയക്രമങ്ങളും സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.