കൊല്ലത്തും ഭക്ഷ്യവിഷബാധയെന്ന് സംശയം; മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം, ഹോട്ടൽ അടപ്പിച്ചു

സംസ്ഥാനത്തെ ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്താൻ മന്ത്രിയുടെ നിർദേശം

Update: 2022-05-02 14:53 GMT

കൊല്ലം: ശാസ്താംകോട്ടയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. ശാസ്താംകോട്ട പുന്നമൂട് പ്രവർത്തിക്കുന്ന ഫാത്തിമ ഹോട്ടൽ ഭക്ഷ്യസുരക്ഷ വിഭാഗം അടപ്പിച്ചു. ഭക്ഷണത്തിന്റെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കയച്ചിട്ടുണ്ട്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.  

അതേസമയം, സംസ്ഥാനത്തെ ഹോട്ടലുകളിൽ പരിശോധന നടത്താന്‍  മന്ത്രി എം.വി ഗോവിന്ദന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കാസര്‍കോട്ട് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്താനാണ് നിര്‍ദേശം.  ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണം. മാംസാഹാരം വിൽക്കുന്ന കടകളിൽ പ്രത്യേക പരിശോധന വേണമെന്നും പ്രശ്നങ്ങൾ കണ്ടെത്തിയാൽ ഉടൻ ലൈസൻസ് റദ്ദാക്കണമെന്നും നിര്‍ദേശമുണ്ട്. 

Advertising
Advertising

കാസർകോട്ടെ ഭക്ഷ്യവിഷബാധയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടറോട് ആരോഗ്യമന്ത്രി വീണ ജോർജ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഷവർമ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് മന്ത്രി പറ‍‍ഞ്ഞു. കടകളില്‍ പലപ്പോഴും ഉപയോഗിക്കുന്നത് പാസ്ചറൈസ് ചെയ്യാത്ത മുട്ടയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലുള്ള കുട്ടികളുടെ നില ഗുരുതരമല്ലെന്നും അവരുടെ ചികിത്സ സൗജന്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

അതിനിടെ, മലപ്പുറത്തും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങര ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. രണ്ട് ദിവസം മുന്‍പ്, ഇവിടെ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. മന്തിയിലെ ഇറച്ചിയിൽ നിന്നാണ് വിഷബാധയേറ്റതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കരിവള്ളൂർ പെരളം സ്വദേശിനി 16 വയസ്സുകാരി ദേവനന്ദയാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ ചെറുവത്തൂർ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഐഡിയൽ കൂൾ ബാറിനെതിരെ ചന്തേര പൊലീസ് കേസെടുത്തിരുന്നു. മൂന്ന് പേര്‍ കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. ഈ കടയിലേക്ക് ഇറച്ചി നല്‍കിയിരുന്ന കോഴിക്കടയും അടപ്പിച്ചിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News