കളമശ്ശേരി പോളി കഞ്ചാവ് കേസ്: പ്രതികളായ നാല് വിദ്യാർഥികളെ കോളജ് പുറത്താക്കി
ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കൊച്ചി: കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിൽ നാല് വിദ്യാർഥികളെ കോളജ് പുറത്താക്കി. ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഒരു മാസംമുമ്പാണ് പോളിയിൽ നാല് വിദ്യാർഥികളെയും പൂർവവിദ്യാർഥികളേയും കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് സൂക്ഷിക്കുക മാത്രമല്ല, വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തിയെന്നും കണ്ടെത്തിയിരുന്നു. അന്ന് തന്നെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു.
തുടർന്ന് റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാർഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകില്ലെന്നും കോളജ് അധികൃതർ പറയുന്നു.
നേരത്തെ, കോടതി അനുമതിയോടെ വിദ്യാർഥികളെ പരീക്ഷയെഴുതാൻ പൊലീസ് അനുവദിച്ചിരുന്നു. പരീക്ഷാഫലം തടഞ്ഞുവയ്ക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് കോളജ് അധികൃതർ പറയുന്നത്.