‘അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ വായ്പ’; കണ്ണൂരിൽ സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം

Update: 2024-05-25 01:45 GMT

കണ്ണൂർ: അയ്യൻകുന്നിൽ വനിതാ സഹകരണ സംഘത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ്. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ വായ്പ എടുത്താണ് തട്ടിപ്പ് നടത്തിയത്. 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം.

സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 2018 മുതലാണ് തട്ടിപ്പിന്റെ തുടക്കം. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ അമ്പതിനായിരം രൂപ വരെ വായ്പ എടുത്തായിരുന്നു തട്ടിപ്പ്.156 പേരുടെ പേരിലാണ് വ്യാജമായി വായ്പ എടുത്തത്.

പലരും ബാങ്കിലെത്തി നേരിട്ട് അന്വേഷിച്ചതോടെയാണ് സ്വന്തം പേരിലുള്ള വായ്പയെകുറിച്ച് അറിയുന്നത്. തെറ്റായ വിലാസത്തിലും പലരുടെയും പേരിൽ വായ്പയെടുത്തു. കള്ളിവെളിച്ചത്തായതോടെ എല്ലാം സെക്രട്ടറിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് ഭരണസമിതിയുടെ ശ്രമം.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഭരണസമിതിക്കെതിരെ തട്ടിപ്പിനിരയായവർ പോലീസിലും സഹകരണ വകുപ്പിലും പരാതി നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതോടെ ഭരണസമിതി പിരിച്ചുവിട്ട് സഹകരണ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്.

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News