നിയമനത്തട്ടിപ്പ്; അരവിന്ദ് വെട്ടിക്കൽ ഉപയോഗിച്ചത് കോൺഗ്രസ് എംപിയുടെ പേര്

ആന്റോ ആന്റണിയുടെ എം.പി ക്വാട്ടയിൽ ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞാണ് അരവിന്ദ് ,ആലപ്പുഴ സ്വദേശിനിയിൽ നിന്ന് പണം വാങ്ങിയത്

Update: 2023-12-07 07:59 GMT

തിരുവനന്തപുരം: നിയമനത്തട്ടിപ്പിനായി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ ഉപയോഗിച്ചത് കോൺഗ്രസ് എം.പിയുടെ പേര്. പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ എം.പി ക്വാട്ടയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് അരവിന്ദ് ,ആലപ്പുഴ സ്വദേശിനിയിൽ നിന്ന് പണം വാങ്ങിയത്. ..

ആരോപണത്തെത്തുടർന്ന് അരവിന്ദിനെ ഇന്നലെ യൂത്ത് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ആന്റോ ആന്റണിയുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു അരവിന്ദ് യുവതിയോട് പറഞ്ഞത്. യൂത്ത് കോൺഗ്രസ് പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയും തുടർന്ന് സംസ്ഥാന സെക്രട്ടറിയുമായ വ്യക്തിയുടെ അവകാശവാദം യുവതി വിശ്വസിച്ചു.

Advertising
Advertising

തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ജോലിക്കായി അരവിന്ദ് ആവശ്യപ്പെട്ട 50,000 രൂപ യുവതി കൈമാറി. വിശ്വാസ്യതയ്ക്കായി ആരോഗ്യവകുപ്പ് സെക്ഷൻ ഓഫീസർ വി. സോമസുന്ദരൻ ഒപ്പിട്ട വ്യാജ നിയമന ഉത്തരവും ഇയാൾ നൽകി. ഉത്തരവിന്റെ പകർപ്പ് മീഡിയ വണ്ണിന് ലഭിച്ചു.

ഉത്തരവിൽ ആരോഗ്യവകുപ്പിന്റെ വ്യാജ ലെറ്റർ പാഡാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം ആരോഗ്യവകുപ്പിന്റെയും കോട്ടയം മെഡിക്കൽ കോളേജിന്റെയും വ്യാജ സീലുകളും ഉപയോഗിച്ചിട്ടുണ്ട്. നിയമന ഉത്തരവ് വിശ്വസിച്ച യുവതി ഇതുമായി ജോലിക്ക് പ്രവേശിക്കാൻ ചെന്നപ്പോഴാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.

സംഭവത്തെക്കുറിച്ചറിഞ്ഞ ആരോഗ്യവകുപ്പാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ചൊവ്വാഴ്ച പത്തനംതിട്ടയിൽ നിന്ന് അരവിന്ദിനെ കസ്റ്റഡിയിലെടുത്തു.

Full View

ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. അരവിന്ദിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തെങ്കിലും കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. അരവിന്ദ് വിദ്യാർഥികളിൽ നിന്നടക്കം പണം വാങ്ങിയതായാണ് പൊലീസിന്റ കണ്ടെത്തൽ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News