തെളിവുകളില്ല, പരിശോധനാഫലങ്ങൾ വൈകും; ഷൈൻ ടോം ചാക്കോക്കെതിരായ തുടർനടപടികൾ നീളും
നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ 'സൂത്രവാക്യം' സിനിമയുടെ ഐസിസി അന്വേഷണം തുടരുന്നു
കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിൽ പൊലീസിന്‍റെ തുടർനടപടികൾ നീളും. തെളിവുകൾ ഇല്ലാത്തതിനാൽ ഷൈനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.
ലഹരി പരിശോധനാ ഫലം വരാൻ രണ്ടുമാസം കഴിയും. കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറെൻസിക് പരിശോധന ഫലവും വൈകുമെന്നാണ് വിവരം. എപ്പോൾ വിളിച്ചാലും ഹാജരാകാമെന്ന് ഷൈൻ അറിയിച്ചതിനാൽ തിടുക്കം കാണിക്കേണ്ട എന്നാണ് പൊലീസിന്‍റെ തീരുമാനം.
അതേസമയം, നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ 'സൂത്രവാക്യം' സിനിമയുടെ ഐസിസി അന്വേഷണം തുടരുന്നു. ഇന്നലെ ഷൈൻ ടോം ചാക്കോയുടെയും വിൻസി അലോഷ്യസിന്റെയും മൊഴി ഐസിസി രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ സിനിമയുടെ അണിയറ പ്രവർത്തകരുടെ മൊഴിയും രേഖപ്പെടുത്തും.. ഇതിന് ശേഷമാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
ഫിലിം ചേംബറിന്റെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെയും യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. ഐസി-യുടെ അന്തിമ റിപ്പോർട്ടിന് ശേഷമാകും ഇനി ഫിലിം ചേംബറിന്റെ തുടർനടപടികൾ.അതേസമയം, താര സംഘടന അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ അന്വേഷണവും തുടരുകയാണ്.