യേശുവിന്‍റെ കുരിശു മരണത്തിന്‍റെ ഓർമയിൽ ഇന്ന് ദുഃഖവെള്ളി
പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും കുരിശിന്‍റെ വഴിയും നടന്നു
തിരുവനന്തപുരം: യേശുവിന്‍റെ കുരിശു മരണത്തിന്‍റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും കുരിശിന്‍റെ വഴിയും നടന്നു. മലയാറ്റൂർ കുരിശുമല കയറാൻ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്. തിരുവനന്തപുരത്ത് വിവിധ സഭകളുടെ നേതൃത്വത്തിൽ സംയുക്തമായാണ് കുരിശിന്‍റെ വഴി സംഘടിപ്പിച്ചു.
രാവിലെ ഏഴുമണിക്ക് തിരുവനന്തപുരം സെന്‍റ്. ജോസഫ്സ് കത്തിഡ്രലിൽ നിന്ന് കുരിശിൻ്റെ വഴി തുടങ്ങി. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന സംയുക്ത കുരിശിന്‍റെ വഴിയിൽ സിറോ മലബാർ സഭയിലെയും മലങ്കര കത്തോലിക്കാ സഭയിലെയും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പാളയം പള്ളിയിൽ നിന്നു തുടങ്ങിയ കുരിശിന്‍റെ വഴി നഗരം ചുറ്റി പള്ളിയിൽ സമാപിച്ചു. സ്ഥാനാർഥികളായ ശശി തരൂരും പന്ന്യൻ രവീന്ദ്രനും കുരിശിന്‍റെ വഴിയുടെ ഭാഗമായി. തീർഥാടന കേന്ദ്രമായ മലയാറ്റൂരിലേക്ക് ആയിരക്കണക്കിന് വിശ്വാസികൾ കുരിശുമായി മല കയറാൻ എത്തി.
കോട്ടയം പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ യൂഹാനോൻ മാർസ് ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ ആയിരുന്നു ദുഃഖവെള്ളി ശുശ്രൂഷ. ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മർത്തോമ മാത്യൂസ് ത്രീതിയൻ കാതോലിക്കാബാവ ഗുജറാത്ത് ബറോഡ വലിയ പള്ളിയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കോഴിക്കോട് രൂപത അധ്യക്ഷൻ ബിഷപ്പ് വർഗീസ് ചക്കാലക്കൽ കുരിശിന്‍റെ വഴിക്ക് നേതൃത്വം നൽകി.