'വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ല, പഠിച്ച ശേഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ സംവാദങ്ങൾ നടക്കട്ടെ' വിവാദ സിലബസിനെ പിന്തുണച്ച് ഗവർണർ

സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും വൈവിധ്യമാണ് ഇന്ത്യയുടെ കരുത്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു

Update: 2021-09-11 07:26 GMT
Advertising

കണ്ണൂര്‍‌ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും വൈവിധ്യമാണ് ഇന്ത്യയുടെ കരുത്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ല, പഠിച്ച ശേഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ സംവാദങ്ങൾ നടക്കട്ടെ, വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ, വിവാദപരമായതും എതിര്‍പ്പുള്ളതുമായ എല്ലാ ആശയങ്ങളും പഠിക്കണം. അദ്ദേഹം നിലപാട് വ്യക്തമാക്കി.

അതേസമയം സ്വാതന്ത്ര്യസമരത്തിന് നേരം മുഖംതിരിച്ചവരെ മഹത്വവല്‍കരിക്കുന്ന സമീപനം വേണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. വിവാദ സിലബസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു സർവകലാശാലയോട്​ കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. സർവകലാശാലയുടെ വിശദീകരണം ലഭിച്ചതിന്​ ശേഷം ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ്മ മന്ത്രി വ്യക്​തമാക്കിയത്​.

എന്നാല്‍ വിവാദ സിലബസ് പിൻവലിക്കുന്നതിൽ വ്യക്തിപരമായി എതിർപ്പില്ലെന്ന് കണ്ണൂർ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. അന്തിമ നിലപാടെടുക്കേണ്ടത് സർവകലാശാല നിയോഗിച്ച കമ്മിറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തത്വശാസ്ത്രത്തെ എതിർക്കാന്‍ ആണെങ്കില്‍ തന്നെ അതിനെക്കുറിച്ച് ധാരണ ഉണ്ടാകണം, എങ്കില്‍ മാത്രമേ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ കഴിയൂ. അതുകൊണ്ടാണ് ആർ.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയത്. കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ.ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. എക്കാലത്തും ആർ.എസ്​.എസിനേയും ബി.ജെ.പിയേയും എതിർത്തിട്ടുള്ളയാളാണ്​ താനെന്നും ഇപ്പോഴുള്ള വിവാദങ്ങളിൽ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.​. ഉന്നതവിദ്യാഭ്യാസ മന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നാണ്​ പ്രതീക്ഷയെന്നും കണ്ണൂർ യൂണിവേഴ്സിറ്റി വി.സി കൂട്ടിച്ചേര്‍ത്തു. 


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News